സാങ്കേതിക പിഴവ് മൂലം ഇരട്ടക്കുട്ടികൾക്ക് ആധാർ പുതുക്കാനാകാത്ത വിഷയത്തിൽ ഇടപെട്ട് അധികൃതർ. ആലപ്പുഴ എടത്വയിലെ ഇരട്ട കുട്ടികൾക്ക് രണ്ട് പേർക്കും ഒരേ രക്ഷിതാവിന്‍റെ ബയോമെട്രിക് ഉപയോഗിച്ച് ആധാർ എടുത്തതായിരുന്നു പ്രശ്നത്തിന് കാരണം. കുട്ടികൾക്ക് ആധാർ ലഭിക്കാത്ത അവസ്ഥ മനോരമ ന്യൂസ് പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ.
ആലപ്പുഴ എടത്വ തലവടി സ്വദേശികളായ ശരത്, ജ്യോതി ദമ്പതികളുടെ ഇരട്ട കുട്ടികളായ സാരഥിക്കും സിദ്ധാർഥിനും ആധാർ പുതുക്കാൻ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുവർക്കും അഞ്ച് വയസ് ആകുന്നതിന് മുൻപ് അമ്മയുടെ ബയോമെട്രിക് ഉപയോഗിച്ച് ഒരേ ദിവസമാണ് ആധാർ എടുത്തത്. അഞ്ച് വയസിന് ശേഷം ഇവ പുതുക്കിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് സാധിക്കാതെ വന്നത്. ഒരേ രക്ഷകർത്താവിന്‍റെ ബയോമെട്രിക് ഉപയോഗിച്ച് ഒരേ ദിവസം ഇരുവർക്കും ആധാർ കാർഡ് എടുത്തതാണ് പ്രശ്നമെന്ന് പിന്നീടാണ് അറിയുന്നത്.
തിരുവനന്തപുരത്തെ ആധാർ റീജണൽ ഓഫീസിൽ നിന്ന് നേരിട്ട് വിളിച്ച് കുട്ടികൾക്ക് ആധാർ ലഭ്യമാക്കാനുള്ള സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. നേരത്തെ പലതവണ ശ്രമിച്ചപ്പോൾ ഇരട്ടക്കുട്ടികളിൽ ഒരാൾക്ക് ആധാർ പുതുക്കാൻ സാധിച്ചിരുന്നു.