ഹരിപ്പാട് സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശുപാർശ നൽകി. കേസ് കേന്ദ്ര ഏജൻസിയാണ് അന്വേഷിക്കണ്ടതെന്ന് ബിജെപി ആവർത്തിച്ച് ആവശ്യപ്പെട്ടു. മതംമാറ്റ കൊലയെന്ന ആരോപിച്ച് ഹിന്ദു ഐക്യവേദി ഹരിപ്പാട്ട് പ്രതിഷേധം സംഘടിപ്പിച്ചു.
ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ MBBS വിദ്യാർഥിയായിരുന്ന സാവരിയ ബസന്താണ് കൊല്ലപ്പെട്ടത്. കേസിൽ സഹപാഠിയും മലപ്പുറം പെരുന്തൽമണ്ണ സ്വദേശിയുമായ സദറുൾ അനമിനെ അവിടുത്തെ പൊലീസ് അറസ്റ്റു ചെയതിരുന്നു. പിതാവിന്‍റെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസെടുത്തു. സദറുൾ അനമിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
വിദേശ രാജ്യത്ത് നടന്ന കുറ്റകൃത്യമായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബന്ധുക്കളെ അറിയിച്ചിരുന്നു. അന്വേഷണത്തിന്‍റെ പ്രാഥമിക വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഹരിപ്പാട് എസ്എച്ച്ഒ ആലപ്പുഴ ജില്ലാപൊലീസ് മേധാവിക്ക് നൽകി. എസ്പി ഇത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ഡിജിപിയുടെ ശുപാർശ പ്രകാരം ആഭ്യന്തരവകുപ്പാണ് അന്വേഷണം കൈമാറിക്കൊണ്ടുള്ള ഉത്തരവിറക്കേണ്ടത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് വേണ്ടതെന്ന് പെൺകുട്ടിയുടെ വീടു സന്ദർശിച്ച ബിജെപി നേതാവ് വി. മുരളീധരൻ എംഎൽഎ പറഞ്ഞു. കൊലപാതകത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.