ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞു ദോഹയിൽ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എടത്വ കൊടുപ്പുന്ന സ്വദേശി പി.എസ് സനുകുട്ടനെയാണ് ബെംഗളൂരുവിലെ ലോഡ്ജിൽ നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുന്‍പാണ് സനുകുട്ടന്‍റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ വീട്ടില്‍ ജീവനൊടുക്കിയത്. മരണ വിവരം അറിഞ്ഞ് ദോഹയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചതായിരുന്നു സനുകുട്ടന്‍.
നാലുമാസം മുൻപായിരുന്നു ഇരുവരും വിവാഹിതരായത്. ഒരു മാസം മുൻപാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ദോഹയില്‍ നിന്നും ബെംഗളൂരൂവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. ഇതനുസരിച്ച് ബന്ധുക്കള്‍ നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. ബെംഗളൂരു വിമാനത്താവളത്തില്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു.
ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബന്ധുക്കള്‍ മലയാളി അസോസിയേഷനുമായും പൊലീസുമായും ബന്ധപ്പെട്ടു. ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതോടെ ബന്ധുക്കളെത്തി സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 3 മാസം ഗർഭിണിയായിരുന്നു ഹരീഷ്മ. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടത്തി.