ആലപ്പുഴ ആറാട്ടുപുഴ തറയിൽകടവിൽ മൂന്നു കുടുംബങ്ങൾ വഴിയില്ലാതെ ദുരിതത്തിലായിട്ട് 40 കൊല്ലം കഴിഞ്ഞു. സ്‌ഥലം വിറ്റയാൾ വഴികൊടുക്കാതായതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബങ്ങൾ. വിവിധ ഓഫിസുകളിൽ പരാതി നൽകിയിട്ടും ആരും ഇവരെ സഹായിച്ചില്ല.
ആറാട്ടുപുഴ തറയിൽകടവ് പനച്ചൂർ കാവ്ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മൂന്നു കുടുംബങ്ങളാണ് വഴിയില്ലാതെ കഷ്‌ടപ്പെടുന്നത് . തെക്കേടത്ത് സൗന്ദരൻ, രാധിക ഭവനം രജിത്ത്, സൗന്ദരന്‍റെ മകൻ എന്നിവരുടെ കുടുംബങ്ങളാണ് ദുരിതത്തിൽ കഴിയുന്നത് . മൽസ്യത്തൊഴിലാളി കളായ ഇവർ 41 വർഷം മുൻപാണ് ഇവിടെ സ്ഥലം വാങ്ങി താമസിക്കാൻ തുടങ്ങിയത്. വഴിനൽകാമെന്ന് സ്ഥലം വിറ്റയാൾ ഉറപ്പു നൽകിയിരുന്നുവെങ്കിലും പാലിച്ചില്ലെന്നാണ് ഇവരുടെ പരാതി.
ഇവരുടെ വീടുകൾക്ക് ചുറ്റും വെള്ളക്കെട്ടും മാലിന്യവുമാണ്. ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചെങ്കിലും നിർമാണം നടത്താൻ പറ്റുന്നില്ല. നിർമാണ സാമഗ്രികൾ എത്തിക്കാൻ സാധിക്കാത്തതാണ് പ്രതിസന്ധി. വില്ലേജ് ഓഫിസ് മുതൽ കലക്ടറേറ്റ് വരെ പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല. പഞ്ചായത്ത് അംഗങ്ങൾ പലതവണ ഇടപെട്ടിട്ടും പരിഹാരമില്ല. ഇനി ആരോട് പരാതി പറയും എന്നറിയാതെ വിഷമിക്കുകയാണ് ഈ സാധു കുടുംബങ്ങൾ.