roaddd

TOPICS COVERED

കോടികൾ ചെലവഴിച്ച് നിർമിച്ച് മൂന്ന് മാസം മുൻപ് നാടിന് സമർപ്പിച്ച റോഡ് തകർന്നത് വൻ വിവാദമാകുന്നു. ആലപ്പുഴ തകഴിയിലെ നെടുമുടി–തകഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പടഹാരം റോഡിൽ പത്തിൽപ്പാലത്തിന് സമീപമാണ് റോഡ് ഇടിഞ്ഞ് വിണ്ടുകീറിയത്. നിർമാണത്തിലെ അപാകതകളാണ് ഇത്രയും വേഗത്തിൽ റോഡ് തകരാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്

കിഫ്ബി ധനസഹായത്തോടെ 63.35 കോടി രൂപ ചെലവിൽ നിർമിച്ച പടഹാരം പാലവും അനുബന്ധ റോഡുമാണ് ഇപ്പോൾ തകർന്ന നിലയിലുള്ളത്. കേരള റോഡ് ഫണ്ട് ബോർഡിനായിരുന്നു നിർമാണച്ചുമതല. 2019-ൽ ആരംഭിച്ച നിർമാണം പൂർത്തിയായതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 7-നാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിച്ചത്.

നിർമാണ ഘട്ടത്തിൽ തന്നെ പത്തിൽപ്പാലത്തിന് സമീപമുള്ള മറ്റൊരു ഭാഗത്ത് റോഡ് ഇടിഞ്ഞുതാഴ്ന്നിരുന്നു. ഉദ്ഘാടനത്തിന് മുന്‍പ് ആ ഭാഗത്തെ തകരാർ പരിഹരിച്ചെങ്കിലും ഏതാനും ആഴ്ചകൾക്ക് മുൻപ് സമീപത്തെ മറ്റൊരു ഭാഗത്താണ് റോഡ് വീണ്ടും ഇടിഞ്ഞ് വിണ്ടുകീറിയത്.

ഏകദേശം 100 മീറ്ററോളം ദൂരത്തിലാണ് റോഡ് തകർന്നിരിക്കുന്നത്. അപകടഭീഷണി രൂക്ഷമായതിനെ തുടർന്ന് തകർന്ന ഭാഗം പൂർണമായും പൊളിച്ചുനീക്കി വീണ്ടും നിർമിക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഈ ഭാഗത്ത് ആവശ്യമായ കൽക്കെട്ടും സംരക്ഷണ സംവിധാനങ്ങളും ഒരുക്കാതെയായിരുന്നു നിർമാണമെന്ന ആരോപണമാണ് നാട്ടുകാരും ജനപ്രതിനിധികളും ഉയർത്തുന്നത്.

രാത്രികാലങ്ങളിൽ ഈ ഭാഗത്ത് അപകടസാധ്യത ഏറെയാണെന്ന് പ്രദേശവാസികൾ പറയുന്നു. തകർന്ന സ്ഥലത്ത് കയർകെട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സ്ഥിരമായ അറ്റകുറ്റപ്പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് വെറും മൂന്ന് മാസത്തിനുള്ളിൽ റോഡ് തകർന്ന സംഭവത്തിൽ നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും മേൽനോട്ട സംവിധാനങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയരുകയാണ്. നാട്ടുകാർ അടിയന്തരമായി ശാസ്ത്രീയമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി റോഡ് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെടുന്നു.

ENGLISH SUMMARY:

Alappuzha road collapse is a significant issue where a recently constructed road has been severely damaged within three months of its inauguration. The Padhaharam road, connecting Nedumudi and Thakazhy panchayats in Alappuzha, suffered extensive cracking and subsidence near Pathilppalam, raising serious concerns about construction quality and oversight.