ആലപ്പുഴ മാരാരിക്കുളത്ത് ദേശീയ പാത നിർമാണം പൂർത്തിയാകുമ്പോൾ നാട് രണ്ടായി വിഭജിക്കപ്പെടുമെന്ന പരാതിയുമായി നാട്ടുകാർ. മാരാരിക്കുളം കളത്തട്ട് ഭാഗത്ത് അടിപ്പാതയോ മേൽപ്പാതയോ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തീരദേശ റോഡിൽ നിന്നും മണ്ണഞ്ചേരി ഭാഗത്ത് നിന്നും എത്തുന്നവർക്ക് സർവീസ് റോഡിൽ കൂടി മൂന്നു കിലോമീറ്ററിലധികം സഞ്ചരിച്ചാലെ മറുഭാഗത്തെത്താനാവൂ.തീരദശ റോഡിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങൾ ദേശീയ പാതയിലേക്കെത്തുന്നത് മാരാരിക്കുളം കളത്തട്ട് ഭാഗത്തുകൂടിയാണ്. നിർമാണം പൂർത്തിയാകുമ്പോൾ ദേശീയ പാതയിലേക്ക് കടക്കുന്നതിനോ മറുഭാഗത്തേക്ക് പോകുന്നതിനോ സർവീസ് റോഡിലൂടെ കിലോമീറ്റർ സഞ്ചരിക്കണം . വളവനാട്ടോ കഞ്ഞിക്കുഴിയിലോ ചെന്നിട്ടല്ലാതെ വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് പ്രവേശിക്കാനാവില്ല. ദേശീയ പാതയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ രണ്ടായി വിഭജിക്കപ്പെടും.
കളത്തട്ട് ഭാഗത്ത് അടിപ്പാതയോ മേൽപ്പാതയോ വേണമെന്നാണ് നാടുകാരുടെ ആവശ്യം. നിർമാണം തുടങ്ങുന്നതിന് ദേശീയ പാതയിലേക്ക് നേരിട്ട് പ്രവേശിക്കാൻ അവസരം ഒരുക്കും എന്നാണ് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. നിർമാണം അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് വാഹനങ്ങൾ കിലോമീറ്റർ ചുറ്റേണ്ട സാഹചര്യമാണെന്ന് മനസിലാകുന്നത്
മാരാരി ബീച്ച്റെയിൽവെ സ്റ്റേഷൻ അർത്തുങ്കൽ പള്ളി മൽസ്യബന്ധന കേന്ദ്രങ്ങൾ മാരാരിക്കുളം ക്ഷേത്രം റിസോർട്ടുകൾ ഹോം സ്റ്റേകൾ എനിവയിലേക്കെല്ലാം ദേശീയപാതയിൽ നിന്ന് കളത്തട്ട് വഴിയാണ് പോകുന്നത്.
ദേശീയ പാതയിൽ അപകടങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന ഭാഗം കൂടിയാണ് ഇത്. മാരാരിക്കുളം വടക്ക്, തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളത്തട്ട് ഭാഗത്ത് ജനങ്ങളെ യാത്രാ ദുരിതത്തിലേക്ക് തള്ളിവിടുന്ന് നടപടികൾ ഉണ്ടാകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.