കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് നിർമാണം നിരോധിച്ചിട്ട് ഒരുവർഷം. സംരക്ഷണഭിത്തിയടക്കം പൂർത്തിയാകാതെ വന്നതോടെ മേഖല അപകടഭീതിയിലാണ്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ഭാഗത്ത് ഹൈക്കോടതി നിർമ്മാണ നിരോധനം ഏർപ്പെടുത്തിയത്. നിർമ്മാണം നടത്തിയത് ഡീ നോട്ടിഫൈ ചെയ്ത സ്ഥലത്താണെന്ന് ചീഫ് സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം നൽകിയെങ്കിലും രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. നിരവധി തവണ ദേശീയപാത സംരക്ഷണ സമിതി പ്രതിക്ഷേധിച്ചെങ്കിലും പിന്നീട് സർക്കാർ ഇടപെടൽ ഉണ്ടായില്ല
പാതയുടെ വികസനത്തിനായി മണ്ണെടുത്തതോടെ നിരവധി മരങ്ങൾ നിലം പതിക്കാവുന്ന അവസ്ഥയിലാണ്. കാലവർഷം അടുത്തതോടെ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു. വിനോദ സഞ്ചാരമേഖലയായ മൂന്നാറിലേക്ക് എത്തുന്ന പ്രധാന പാതയെന്ന നിലയിൽ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം