കുട്ടനാട്ടിലെ ഈരയിൽ ആരും സഹായിക്കാനില്ലാതെ രോഗ ദുരിതങ്ങളിൽ വലഞ്ഞ് ദമ്പതികൾ. പുലവേലിൽ കെ.പി. ചാക്കോയും ഭാര്യ കുഞ്ഞുമോളുമാണ് ബുദ്ധിമുട്ടില്‍ ജീവിതം തള്ളിനീക്കുന്നത്. വൃക്കരോഗം ബാധിച്ച കുഞ്ഞുമോൾക്ക് എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തണം. ഭക്ഷണം കഴിക്കാൻ പോലും കുഞ്ഞുമോൾക്കാവില്ല.
വർഷങ്ങളായി വൃക്കരോഗത്തിന് ചികിൽസയിലാണ്. രണ്ടു വൃക്കയിലും കല്ലുകൾ ഉള്ളതിനാൽ ശക്തമായ വേദനയാണ്. ഭക്ഷണം കഴിച്ചാൽ ഉടൻ ശർദിക്കും. വെള്ളം മാത്രമേ കുടിക്കാനാവൂ. കോട്ടയം മെഡിക്കൽ കോളജിലാണ് ചികിൽസ. ശസ്ത്രക്രിയ ചെയ്യാൻ പണമില്ല. മക്കളോ ബന്ധുക്കളോ ഇല്ലാത്ത ഇവർക്ക് ആശുപത്രിയിൽ കൂടെ നിൽക്കാനും ആളില്ല.
72 കാരനായ ഭർത്താവ് ചാക്കോയും രോഗിയാണ്. എങ്കിലും ഒരു തടിമില്ലിൽ ഇടയ്ക്ക് സെക്യൂരിറ്റി ജോലിക്ക് പോകും. കല്യാണ ചടങ്ങുകൾക്കും സെക്യൂരിറ്റിയായി നിൽക്കും. ഇതിൽ നിന്ന് കിട്ടുന്ന അറുനൂറോ എഴുനൂറോ രൂപയാണ് ഏക വരുമാനം.
ഭക്ഷണത്തിനും മരുന്നിനും മാസം 3000 രൂപയോളം വേണം. ആരും സഹായിക്കാനില്ലാത്ത ഈ ദമ്പതികൾ കനിവുള്ളവരുടെ കരുണ തേടുകയാണ്.