ആലപ്പുഴ പള്ളിപ്പുറത്തെ പൊതുമേഖല സ്ഥാപനമായ മലബാർ സിമന്‍റ്സ് കമ്പനിയിൽ ഉൽപാദനം നിലച്ചിട്ട് 18 ദിവസം .ഏപ്രിൽ ഒന്നു മുതൽ തൊഴിൽ കരാർ കാലാവധി അവസാനിച്ചതിനാൽ സിമന്‍റ് ലോഡിങ്ങ് നടക്കുന്നില്ല. ഇതോടെ ദിവസക്കൂലിക്കാരായ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലായി.
2002 ൽ ലാണ് മലബാർ സിമന്‍റ്സിന്‍റെ ഗ്രൈന്‍റിങ് യൂണീറ്റ് ചേർത്തല പള്ളിപ്പുറത്ത് പ്രവർത്തനം തുടങ്ങിയത്. ദിവസക്കൂലിക്കാരും സ്ഥിരം തൊഴിലാളികളും ഉണ്ട്. കമ്പനി സ്ഥാപിക്കാൻ സ്ഥലം വിട്ടുകൊടുത്തവരുടെ കുടുംബങ്ങളിൽ നിന്നുള്ളവരാണ് ദിവസക്കൂലിക്കാർ. തൊഴിൽ കരാർ പുതുക്കാതെ ഏപ്രിൽ 1 കമ്പനി അടച്ചിട്ടതോടെ ദിവസക്കൂലിക്കാരായ തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലായി.3500 ടൺ സിമൻ്റാണ് ഒരു മാസം ശരാശരി ഇവിടെ നിന്ന് കൊണ്ടു പോകുന്നത്. 85 രൂപയാണ് ഒരു ടൺ സിമൻ്റ് കയറ്റുമ്പോൾ കിട്ടുന്ന കൂലി. ഇത് മാസാവസാനം തൊഴിലാളികൾ വീതം വച്ചെടുക്കും.
മലബാർ സിമൻ്റ്സിൽ ഉൽപാദനം മുടങ്ങിയ തോടെ മറ്റു കമ്പനികൾ കേരളത്തിൽ ഒരു പാക്കറ്റിന് 50 മുതൽ 70 രൂപ വരെവില കൂട്ടിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ വീടുനിർമിക്കുന്നവർക്ക് കമ്പനി നിരക്കിൽ സിമൻ്റ് ലഭിച്ചിരുന്നതും നിലച്ചത് ഉപഭോക്താക്കൾക്ക് വിനയായി. 76 താൽക്കാലിക തൊഴിലാളികളാണ് ലോഡിങ്ങിന് ആദ്യം ഉണ്ടായിരുന്നത്. ഇപ്പോൾ 36 പേരാണ് ഉള്ളത്. ഇവരിൽ 23 പേർക്ക് 750 രൂപ ദിവസവേതന നിരക്കിൽ ജോലി നൽകാമെന്നാണ് കമ്പനി പറയുന്നത്. 13 പേരുടെ തൊഴിൽ ഇല്ലാതാകും. വർഷങ്ങളായി താൽക്കാലിക ജോലി ചെയ്യുന്നവരെ സ്ഥിരമാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.