ആലപ്പുഴയിൽ തീരദേശത്തും കാട്ടുപന്നികൾ താവളമുറപ്പിക്കുന്നു. കായംകുളത്തിനടുത്ത് മുതുകുളം കണ്ടല്ലൂരിലാണ് കാട്ടുപന്നികൾ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചത്. തീരഗ്രാമമായ ഇവിടെ കാട്ടുപന്നികളുടെ സാന്നിധ്യം നാട്ടുകാരെ ഭീതിയിലാക്കി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പുല്ലുകുളങ്ങരയ്ക്ക് വടക്ക് ഏലിൽ രാധാകൃഷ്ണപിള്ളയുടെ വീടിന്റെ ഗ്രില്ല് തകർത്ത് കാട്ടുപന്നി വീടിനുളളിൽ കയറി. വീട്ടുകാർ മറ്റൊരു മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചതിനാൽ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു.
വേലഞ്ചിറ പടിഞ്ഞാറ് വച്ച് സൈക്കിൾ യാത്രക്കാരനെ ആക്രമിക്കാൻ കാട്ടുപന്നി പാഞ്ഞടുത്തു. ഇയാളും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
രണ്ടു മാസം മുൻപ് രാത്രിയിൽ പലതവണ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് ഇരുചക്രവാഹന യാത്രക്കാർ രക്ഷപ്പെട്ടിരുന്നു. പുല്ലുകുളങ്ങര ആറാട്ടുകുളത്തിനു പടിഞ്ഞാറു ഭാഗത്തെ വീടുകളിലെ കൃഷികളും കാട്ടുപന്നി നശിപ്പിച്ചിരുന്നു. കാട്ടുപന്നി ഭീഷണിയെക്കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് ഷൂട്ടർമാർ എത്തിയിരുന്നു
തീരഗ്രാമമായ ഇവിടുത്തെ കാട്ടുപന്നിയുടെ സാന്നിധ്യം ജനങ്ങളെ ഭയചകിതരാക്കിയിട്ടുണ്ട്.