അപകടം ഒഴിയാത്ത പുനലൂർ മൂവാറ്റുപുഴ പാതയിൽ സിഗ്നൽ ലൈറ്റുകൾ ഇല്ലാതെ കോന്നി ടൗൺ. സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കാത്തത് ഗതാഗതക്കുരുക്കും അപകടവും ഇരട്ടിയാക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. എല്ലാ പണിയും തീര്‍ത്തെന്ന് കരാറുകാരന്‍ പറയുമ്പോഴും പലയിടത്തും പണികള്‍ പൂര്‍ത്തിയായില്ല എന്നതാണ് യാഥാര്‍ഥ്യം.
പുനലൂര്‍ മൂവാറ്റുപുഴ പാതയിലേക്ക് പലപ്പോഴും കോന്നി സെൻട്രൽ ജങ്ഷനിൽ എത്തിയതിനു ശേഷമാണ് വാഹനങ്ങൾ പുനലൂർ തിരുവനന്തപുരം ഭാഗത്തേക്കും,റാന്നി –പത്തനംതിട്ട ഭാഗത്തെക്കും,കോന്നി മെഡിക്കൽ കോളേജ് തണ്ണിത്തോട് റോഡിലേക്കും,പൂങ്കാവ് ചന്ദനപ്പള്ളി റോഡിലേക്കും പോകേണ്ടത്. വലിയ തിരക്കാണ് കോന്നി ടൗണില്‍. രാവിലെയും വൈകുന്നേരങ്ങളിലും വലിയ തിരക്കും നാല് വശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ട നിരയുമാണ്.
ശബരിമല മണ്ഡല കാലം എത്തുമ്പോൾ അന്യ സംസ്ഥാങ്ങളിൽ നിന്ന് അടക്കമുള്ള ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളുടെ തിരക്കും കോന്നിയെ ശ്വാസം മുട്ടിക്കുകയാണ്. സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ കോന്നി പഞ്ചാത്ത് മുന്‍ഭരണ സമിതി സജീവമായി ഇടപെട്ടിട്ടും ഫലം കണ്ടില്ല. പുതിയ ഭരണ സമിതിയും ഇടപെടുന്നുണ്ട്. പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ തീരുമാനിച്ചിരുന്ന പണികള്‍ എല്ലാം പൂര്‍ത്തിയായിട്ടില്ല. വിജിലന്‍സിന് വിവരാവകാശ പ്രവര്‍ത്തകന്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രാഥമിക അന്വേഷണം പോലും പൂര്‍ത്തിയായിട്ടില്ല. റോഡ് നിര്‍മാണത്തിലെ ക്രമക്കേടില്‍ ഗവര്‍ണറുടെ മുന്നില്‍ വരെ പരാതി എത്തിയിട്ടുണ്ട്.