കോന്നിയിൽ വീടിന് തീ പിടിച്ച് യുവാവ് മരിച്ചതില്‍ സ്വിച്ച് ബോർഡിന്റെ ഭാഗത്തു നിന്നു തീ പടർന്നുവെന്ന് ഫോറൻസിക് വിദഗ്ധർ. സംഭവത്തില്‍ വ്യക്തത വരുത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ നാളെ സ്ഥലം പരിശോധിക്കും.
ഇന്നലെ രാത്രിയാണ് കോന്നി ഇളകൊള്ളൂരില്‍ വീടിന് തീപിടിച്ച് മഹേഷ് എന്ന യുവാവ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന മാതാപിതാക്കള്‍ രക്ഷപെട്ടു. മഹേഷിന്‍റെ അമ്മ വനജയെ നാട്ടുകാരാണ് പുറത്തേക്ക് കൊണ്ടുപോയത്. വീട്ടില്‍ ആരും ഇല്ല എന്നാണ് അമ്മ വനജ ആദ്യം പറഞ്ഞത്. ഫയര്‍ഫോഴ്സ് തീയണച്ച ശേഷം ആണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. തൊട്ടടുത്ത് വീടുകള്‍ ഉള്ള പ്രദേശമാണ്. ഫയര്‍ഫോഴ്സിന്‍റെ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്.
പുലര്‍ച്ചയോടെയാണ് മൃതദേഹം മാറ്റിയത്. മരിച്ച മഹേഷിന്‍റെ അമ്മ വനജയുടെ സഹോദരന്‍ പ്രസാദിന്‍റേതാണ് വീട്. 25 വര്‍ഷം മുന്‍പ് പ്രസാദിന്‍റെ ഭാര്യ സ്വയം തീ കൊളുത്തിയശേഷം കിണറ്റില്‍ചാടി മരിച്ചിരുന്നു. ഭാര്യയുടെ മരണത്തോടെ വീടുപേക്ഷിച്ച പ്രസാദിനെ പത്ത് വര്‍ഷം മുന്‍പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എട്ടുവര്‍ഷം മുന്‍പാണ് വനജയും കുടുംബവും ഇവിടെ താമസമാക്കിയത്. വീട്ടില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു. ശബരിമലയിലെ ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ച മഹേഷ്.