ആളനക്കമില്ലാതെ ഇന്‍ഡോര്‍ സ്റ്റേഡിയം; ചെലവാക്കിയത് അഞ്ചരക്കോടി !

പതിനൊന്നു മാസം മുന്‍പ് ഉദ്ഘാടനം ചെയ്ത കൊല്ലം പുനലൂരിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആളനക്കമില്ല. അഞ്ചരക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച സ്റ്റേഡിയമാണ് കായികതാരങ്ങള്‍ക്ക് തുറന്നു നല്‍കാത്തത്. സ്പോര്‍ട്സ് കൗണ്‍സിലും പുനലൂര്‍ നഗരസഭയും തമ്മിലുളള ഏകോപനമില്ലായ്മയാണ് തടസം.

ചെമ്മന്തൂര്‍ നഗരസഭാ മൈതാനത്തെ ഇൻഡോർ സ്റ്റേഡിയം 2020 ജൂലൈയിൽ നിർമാണം തുടങ്ങി കഴിഞ്ഞവര്‍ഷം ജൂണിലാണ് കായികമന്ത്രി ഉദ്ഘാടനം ചെയ്തത്. അഞ്ചുകോടി അറുപത്തിമൂന്നു ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഉദ്ഘാടനം നടന്ന് പതിനൊന്നു മാസമാകുമ്പോഴും പേരിന് പോലും മല്‍സരങ്ങളൊന്നും നടന്നില്ല. അമേരിക്കയിൽ നിന്ന് കൊണ്ടുവന്ന മേപ്പിൾ പലകകൾ വരെ കോർട്ടിന്റെ തറ നിര്‍മിക്കാന്‍ ഉപയോഗിച്ചെന്നാണ് പറയുന്നത്. ഇതൊക്കെയായിട്ടും കായികതാരങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. കോടികള്‍ ചെലവഴിച്ചിട്ടും കാണികള്‍ക്ക് ഇരിക്കാന്‍ സംവിധാനമില്ലാത്താണ് മറ്റൊരു പ്രശ്നം.

നവകേരള സദസ് ഇവിടെയെത്തിയപ്പോള്‍ പ്രദേശത്തെ കാട് വെട്ടിമാറ്റിയിരുന്നു. രാത്രി വെളിച്ചമില്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യമാണിപ്പോള്‍. സ്പോര്‍ട്സ് കൗണ്‍സിലും പുനലൂര്‍ നഗരസഭയും തമ്മിലുളള ഏകോപനമില്ലായ്മയാണ് ഇന്‍ഡോര്‍ സ്റ്റേഡിയം തുറക്കുന്നതിന് തടസമാകുന്നത്.

Authorities neglect Punalur in-door stadium.