ശിക്കാരിവള്ളം മുങ്ങി; കൈക്കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് ഡ്രൈവര്‍; തലനാരിഴയ്ക്ക് രക്ഷ

വിനോദയാത്രയ്ക്കെത്തിയെ കുടുംബം കയറിയ ശിക്കാരവള്ളം മുങ്ങി അപകടം. സമീപത്ത് കൂടി കടന്നു പോകുകയായിരുന്ന യാത്രാബോട്ട് അടുപ്പിച്ചാണ് വള്ളത്തിലുണ്ടായിരുന്ന ഒൻപതുപേരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ടവരിൽ കൈക്കുഞ്ഞും ഉൾപ്പെടുന്നു. 

ശനിയാഴ്ച വൈകിട്ട് 3.45 ന് അഷ്ടമുടിക്കായലിൽ  പെരിങ്ങാലത്തിനും കോയിവിള ജെട്ടിക്കും ഇടയിലാണ് അപകടം. കോവൂർ തോപ്പിൽ മുക്ക് ജയ നിലയത്തിൽ രാധാകൃഷ്ണപിള്ള, ഭാര്യ ജയകുമാരി, മക്കളായ ദിവ്യ, വിദ്യാ, ഇവരുടെ മക്കളായ ആകാശ്. ആയുഷ്, വിജിത്ത്, മുന്നുമാസം പ്രായമുള്ള വിപഞ്ചിക എന്നിവരും വള്ളം ഓടിച്ചിരുന്ന അരിനല്ലൂർ കാട്ടുവിള വടക്കേതിൽ അശ്വിനുമാണ് അപകടത്തിൽ പെട്ടത്. 

വള്ളം ഒരു വശത്തേക്ക് ചരിഞ്ഞ് താഴ്ന്നു തുടങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തിയിൽ നിലവിളിക്കുകയും അശ്വിൻ കൈക്കുഞ്ഞിനെ ഉയർത്തി പിടിച്ചു ഒച്ച വച്ചത്  ശ്രദ്ധയിൽപെട്ടതോടെയാണ് യാത്രാബോട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയത്. ബോട്ടിലെ ജീവനക്കാരും യാത്രക്കാരും ചേർന്നാണ് വള്ളത്തിലുണ്ടായിരുന്നവരെ പിടിച്ചു കയറ്റിയത്. 

യാത്രക്കാരെല്ലാവരും  ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. മുതിർന്നവരുടെ അരയ്ക്ക് മുകളിൽ വരെ വെള്ളം എത്തിയിരുന്നു. കൊച്ചു കുട്ടികളെ ഇവർ ഉയർത്തിപ്പിടിച്ചിരിക്കുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട് എല്ലാവരും പരിഭ്രാന്തിയിലായിരുന്നു. ലൈസൻസില്ലാതെ അപകടകരമായ രീതിയിൽ വള്ളം സർവീസ് നടത്തിയതിനെതിരെ വള്ളം ഓടിച്ചിരുന്ന അശ്വിനു എതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്തു.