തുടർച്ചയായി വാർത്തകളും പ്രതിഷേധവും; സംസ്ഥാന പാതയിൽ ഒടുവിൽ അറ്റകുറ്റപ്പണി

തുടർച്ചയായ പൈപ്പ് പൊട്ടലിനെ തുടര്‍ന്ന് തകർന്ന അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ അറ്റകുറ്റപ്പണി .റോഡ് തകർന്ന് യാത്രാ ദുരിതം രൂക്ഷമായതിനെക്കുറിച്ച് മനോരമ ന്യൂസ് നിരവധി റിപ്പോർട്ടുകൾ നൽകിയിരുന്നു. ഒടുവിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ റോഡിൽ സ്ത്രീകളടക്കുള്ളവരുടെ ശയന സമരവും നടന്നതോടെയാണ് നടപടി. 

തുടർച്ചയായ പൈപ്പ് പൊട്ടലും പൈപ്പ് മാറ്റി സ്ഥാപിക്കലും കാരണമാണ് കോടികൾ മുടക്കി നവീകരിച്ച അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാത താറുമാറായത്. 78 തവണയാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ പൈപ്പ് പൊട്ടിയത് . പൈപ്പ് മാറ്റി സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് തകർന്നു തന്നെ കിടന്നു. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കരുമാടിയിലെ പൊതു മരാമത്ത് ഓഫീസിനു മുന്നിൽ വിവിധ സംഘടനകളുടെ നേത്യത്വത്തിൽ വനിതകൾ അടക്കള്ളവർ ശയന പ്രദക്ഷിണം നടത്തി. മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങളും തുടർച്ചയായി റോഡ് തകർച്ചയെക്കുറിച്ച് റിപ്പോർട്ട് നൽകി. തകഴി ഭാഗത്തെ ഒന്നര കിലോമീറ്റർ റോഡ് 1 കോടി 15 ലക്ഷം രൂപ ചിലവിട്ടാണ് പുനർ നിർമിക്കുന്നത്.  കേരള റോഡ് ഫണ്ട് ബോർഡിനാണ് പുനർ നിർമാണ ചുമതല. 79 കോടി രൂപാ ചെലവഴിച്ചു നിർമിച്ച പാതയാണ് പൈപ്പ് പൊട്ടലിനെ തുടർന്ന് തകർന്നടിഞ്ഞത്. അമ്പലപ്പുഴ മുതൽ തിരുവല്ല വരെയുള്ള റോഡിലെ കുഴികളെല്ലാം ആറ് മാസത്തിനുള്ളിൽ അടക്കാനാണ് നിർദേശം.