തിരുവനന്തപുരം നഗരഹൃദയത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാന്‍ തോടിന്റെ നവീകരണത്തിന് 25 കോടിരൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. കണ്ണമ്മൂല മുതല്‍ ആക്കുളം വരെയുള്ള ഭാഗത്തെ പുനര്‍നിര്‍മാണവും ചെളി നീക്കാനുള്ള നടപടികളുമാണ് ഉടന്‍ തുടങ്ങുക. ആമയിഴഞ്ചാന്‍ തോടിന്റെ ദുരവസ്ഥയെക്കുറിച്ച് മനോരമ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആമയിഴഞ്ചാന്‍ തോട്ടിലെ പ്രധാന മാലിന്യങ്ങള്‍ പ്ലാസ്റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളുമാണ്. മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ ഉയരത്തില്‍ സ്ഥാപിച്ച കമ്പിവേലികളില്‍ പലതും നശിപ്പിച്ച നിലയിലാണ്. എത്രതവണ വൃത്തിയാക്കിയാലും ദിവസങ്ങള്‍ക്കകം പഴയപടിയാകും. കോര്‍പറേഷന്‍ പരിധിയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തോടുകളിലൊന്നാണ് ആമയിഴഞ്ചാന്‍ തോട്. വിവിധവാര്‍ഡുകളിലൂടെ ഒഴുകുന്ന പ്രധാനപ്പെട്ട തോടുകളെല്ലാം ആമയിഴഞ്ചാനിലാണ് വന്നു ചേരുന്നത്. തോട് ശുചിയാക്കാന്‍ ജലവിഭവ് വകുപ്പ് തയാറാക്കിയ 25 കോടിരൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭയുടെ അംഗീകാരം. എക്കല്‍ നീക്കുന്നതിനായി സില്‍റ്റ് പുഷര്‍ യന്ത്രം വാങ്ങാന്‍ തീരുമാനമായി. രണ്ടു വര്‍ഷത്തേക്ക് ഇതു പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്.
തോട്ടില്‍ നിന്ന് ചെളി നീക്കം ചെയ്യുന്നതിനു പുറമേ സംരക്ഷണ ഭിത്തി കെട്ടും. അതിര്‍ത്തി കെട്ടി സംരക്ഷിക്കും. മുന്‍പ് വെള്ളത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എസ്‌കവേറ്റര്‍ ഉപയോഗിച്ച് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ എസ്‌കവേറ്റര്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്‍സള്‍ട്ടന്റ് ആയിരുന്ന ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനിയറിങ് കോളജിലെ വിദഗ്ധര്‍ കണ്ടെത്തി. തുടര്‍ന്നാണ് സില്‍റ്റ് പുഷര്‍ വാങ്ങാന്‍ തീരുമാനമായത്. ഒബ്‌സര്‍വേറ്ററി ഹില്ലിലെ ജലശുദ്ധീകരണ പ്ലാന്റില്‍ നിന്ന് ഉല്‍ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലില്‍ ചേരുന്ന ആമയിഴഞ്ചാന്‍ തോടിന് 12 കിലോമീറ്ററാണ് നീളം..