തിരുവനന്തപുരം വര്‍ക്കലയ്ക്ക് അടുത്ത് നെടുങ്കണ്ടയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ അസ്ഥികൂടം കണ്ടെത്തി. നാല് മാസം മുന്‍പ് കാണാതായ ഹോട്ടല്‍ ജീവനക്കാരന്റേതാണ് മൃതദേഹമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം കണ്ടെത്താനായി അന്വേഷണം തുടങ്ങി. വിഡിയോ റിപ്പോർട്ട് കാണാം.
വര്‍ക്കല നെടുങ്കണ്ട ഒന്നാംപാലത്തിന് സമീപമുള്ള വീടിന്റെ ഉടമസ്ഥര്‍ മാസങ്ങളായി വിദേശത്താണ്. അവര്‍ നാട്ടിലേക്ക് വരുന്നതിന്റെ മുന്നോടിയായി തൊഴിലാളികള്‍ വീടും പരിസരവും വൃത്തിയാക്കുന്നതിനിടെയാണ് കിണറ്റില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസും ഫൊറന്‍സിക് സംഘവുമെത്തി നടത്തിയ പരിശോധനയില്‍ പുരുഷന്റേതാണ് മൃതദേഹമെന്ന് ഉറപ്പിച്ചിട്ടുണ്ട്.
നെടുങ്കണ്ടയിലെ ഹോട്ടലില്‍ തൊഴിലാളിയായിരുന്ന രാജന്‍ എന്നയാളെ കാണാതായതായി മാര്‍ച്ച് ആദ്യം പൊലീസില്‍ പരാതി ലഭിച്ചിരുന്നു. അദേഹത്തിന്റേതാകാം മൃതദേഹമെന്നാണ് കരുതുന്നത്. അസ്ഥികൂടത്തിനൊപ്പം ലഭിച്ച തുണിയും മറ്റും രാജന്റേതാണെന്ന് വീട്ടുകാരും സമ്മതിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ കഴുത്തില്‍ തുണി കുരുങ്ങിയ നിലയിലാണ്. അതുകൊണ്ട് തൂങ്ങിമരിച്ചതാണോ കഴുത്ത് ഞെരിച്ച് കൊന്നതാണോയെന്നാണ് അന്വേഷിക്കുന്നത്.