ഞായറാഴ്ച ലോക്ഡൗൺ ക്ഷീര കർഷകർക്ക് തിരിച്ചടി; വലിയ നഷ്ടം

അവശ്യസാധനങ്ങളുടെ പട്ടികയിൽ ആണെങ്കിലും, ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ ക്ഷീരമേഖലയിൽ തിരിച്ചടിയാവുകയാണ്. കടകൾ അടഞ്ഞുകിടക്കുന്നതിനാൽ, ഈ ദിവസങ്ങളിലേക്ക് സംഭരിക്കുന്ന പാൽ വിൽക്കാൻ കഴിയാത്തതാണ് കാരണം. പ്രതിസന്ധി മറികടക്കാൻ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ലോക്ഡൌണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഞായാറാഴ്ചകളിലെ സമ്പൂർണ്ണ അടച്ചിടൽ ക്ഷീരകർഷകരെയാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. ദിവസവും കറന്നെടുക്കുന്ന പാൽ അതാത് ദിവസങ്ങളിൽ തന്നെ വിൽക്കാറാണ് പതിവ്. അടുത്ത ദിവസം ഇവ വിപണിയിൽ എത്തും. എന്നാൽ ഞായറാഴ്ചകളിൽ കടകൾ പൂർണ്ണമായും അടഞ്ഞ് കിടക്കുന്നതിനാൽ കറന്നെടുക്കുന്ന പാൽ വിൽക്കാൻ കഴിയാതെ കെട്ടിക്കിടക്കുകയാണ്.  

സംഭരിക്കുന്നവ പാൽപൊടിയാക്കി മാറ്റുകയോ കേടുവന്നത് ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരുന്നത്  വലിയനഷ്ടമാണ് ഫാം ഉടമകൾക്കും, പാലുല്പന്ന സ്ഥാപനങ്ങൾക്കും ഉണ്ടാക്കുന്നത്. 

ലോക്ഡൌണിനെ തുടർന്ന് പാൽ ഉൽപന്നങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതും ക്ഷീരമേഖലക്ക് തിരിച്ചടിയായി. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കരകയറാൻ മാർഗമാണ് ക്ഷീരമേഖല പ്രതീക്ഷിക്കുന്നത്.