കോട്ടയം കുമരകം റോഡ് വികസനം പ്രതിസന്ധിയിൽ; പ്രതിഷേധം

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവഗണന മൂലം കോട്ടയം കുമരകം റോഡ് വികസനം പ്രതിസന്ധിയില്‍. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 160 കോടി രൂപ വികസനത്തിനായി അനുവദിച്ചെങ്കിലും തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല. വീതി കുറഞ്ഞ റോഡില്‍ അപകടങ്ങള്‍ പെരുകിയതിനൊപ്പം ഗതാഗത തടസവും രൂക്ഷമായി. 

കോട്ടയം കുമരകം റോഡ് വികസനത്തിനായി എല്ലാവര്‍ഷവും ബജറ്റില്‍ തുക മാറ്റിവെയ്ക്കുന്നുണ്ട്. കഴിഞ്ഞ ബജറ്റിലും 160 കോടി രൂപ ലഭിച്ചു. പക്ഷെ റോഡിന്‍റെ വീതികൂട്ടാനോ അപകടാവസ്ഥ പരിഹരിക്കാനോ ഒരു നടപടിയും ഉണ്ടായിട്ടില്ല. കുമരകത്തേക്ക് എത്തിപ്പറ്റാന്‍ കടമ്പകളേറെയുണ്ട്. കോണത്തുംകടവ് പാലമാണ് അതില്‍ പ്രധാനം. കഷ്ടിച്ച് ഒരു വണ്ടിക്ക് കടന്ന് പോകാവുന്ന പാലത്തില്‍ കാല്‍നട യാത്ര പോലും അസാധ്യമാണ്. ഒരു വശത്തെ വാഹനങ്ങള്‍ മറുകരയെത്തി വേണം എതിര്‍ദിശയിലെ വാഹനങ്ങള്‍ക്ക് ഇക്കരെയത്താന്‍. ഗതാഗത കുരുക്ക് മണിക്കൂറുകള്‍ നീളും. സഞ്ചാരികളും ആശുപത്രിയിലേക്കുള്ള രോഗികളുള്‍പ്പെടെയുള്ളവരാണ് ദുരിതം അനുഭവിക്കുന്നത്.

ഇല്ലിക്കല്‍ പാലം വരെ ഭൂമി ഏറ്റെടുത്ത് റോഡിന്‍റെ വീതികൂട്ടി. അവിടെ നിന്നങ്ങോട്ട് കുമരകം വരെ റോഡ് വികസിച്ചില്ല. ഭൂരിഭാഗം പേരും സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണ്. ചില പ്രാദേശിക നേതാക്കളുടെ എതിര്‍പ്പാണ് നാടിന്‍റെ വികസനം തന്നെ തടഞ്ഞത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സുരേഷ്കുറുപ്പ് എംഎല്‍എയും മുന്‍കയ്യെടുക്കുന്നില്ലെന്നാണ് ആരോപണം. വര്‍ഷങ്ങളായി തുടങ്ങുന്ന അവഗണനയ്ക്കെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.