കാനനപാതയിലെ പഴയ സത്രം കാടുകയറി നശിക്കുന്നു

പുല്ലുമേട് പരമ്പരാഗത കാനനപാതയിലെ പഴയ സത്രം ഭൂമി കാടുകയറി നശിക്കുന്നു. ദേവസ്വം ബോർഡിന്റെ ഏക്കര് കണക്കിന് ഭൂമിയാണ് പഴയ സത്രത്തിൽ അന്യാധീനപ്പെട്ടു പോകുന്നത് . ഇവിടെ മുൻ ദേവസ്വം ബോർഡുകൾ വിഭാവനം ചെയ്ത നവീകരണ പദ്ധതികൾ കടലാസുകളിൽ ഒതുങ്ങി.

രാജഭരണകാലത്ത് രാജാക്കൻമാരും അയ്യപ്പഭക്തരും കാനനപാതവഴി  ശബരിമലയിലേയ്ക്ക് പോയിരുന്നത് പഴയ സത്രത്തിൽ വിരിവെച്ച് വിശ്രമിച്ചാണ്. എട്ടുകെട്ടും നടുമുറ്റവും ചുറ്റമ്പലവും ഉണ്ടായിരുന്ന പഴയ സത്രം ഇന്ന് കാടുകയറി നശിച്ചു കഴിഞ്ഞു. സർക്കാർ അനാസ്ഥ മൂലം കെട്ടിടവും ക്ഷേത്രവും കൊള്ളയടിക്കപ്പെട്ടു. അവശേഷിച്ച 22 ഏക്കർ ഭൂമിയിൽ കയ്യേേറ്റം രൂക്ഷമാണ് . മാറി മാറി വന്ന ദേവസ്വം ബോർഡ് പഴയ സത്രത്തിന്റെ പുനരുദ്ധാരണത്തിന് പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും നടപ്പായില്ല.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയാൽ സത്രം വഴി എത്തുന ആയിരക്കണക്കിന് ഭക്തർ ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് പഴയ സത്രത്തിലെ ഏക്കറുകണക്കിന് ഭൂമി കയ്യേറ്റത്തിനായി ദേവസ്വം ബോർഡ് വിട്ടു നൽകിയിരിക്കുന്നത്. സ്ഥലം അളന്നു തിട്ടപ്പെടുത്തി പഴയ പ്രൗഢിയോടെ സത്രം പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെയും ഭക്തരുടെയും ആവശ്യം.