കടലാക്രമണത്തില്‍ കോണ്‍ക്രീറ്റ് വീട് ഇടിഞ്ഞു താണു

ശക്തമായ കടലാക്രമണത്തില്‍ തിരുവനന്തപുരം വലിയതുറയില്‍ കോണ്‍ക്രീറ്റ് വീട് ഇടിഞ്ഞു താണു. കരയും കടന്നാണ് തീരത്തിരുന്ന വീട് കടലിലേക്ക് പതിച്ചത് .വീട്ടില്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

അതിരൂക്ഷമായി കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയ വലിയതുറ സ്വദേശി റോസ് മേരിയുടെ വീടാണ് കടലിലേക്ക് ഇടിഞ്ഞുവീണത്. കടല്‍ക്ഷോഭത്തില്‍ മണ്ണിടിഞ്ഞ് വീടിന്റെ അടിത്തറ ഇളകി താഴേക്ക് പതിക്കുകയായിരുന്നു.ഏഴുപേര്‍ വീട്ടില്‍ താമസിക്കുന്നുണ്ടെങ്കില്‍ അപകടമസമയത്ത് ആരും വീട്ടിലില്ലായിരുന്നു. വീട്ടിനുള്ളില്‍ നിന്ന് അത്യാവശ്യസാധനങ്ങള്‍ മാറ്റാന്‍ പോലും വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല.

സമീപത്തുള്ള വീടുകളും അപകടഭീഷണിയിലാണ്. തീരത്തുള്ള മിക്കവരും ദുരിതാശ്വാസ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും  വാടകവീടുകളിലേക്കും താമസം മാറി.കടലാക്രമണത്തെ തുടര്‍ന്ന് മീന്‍പിടുത്തത്തിന് പോകരുതെന്നാണ് ജാഗ്രാതാ നിര്‍ദേശം.എന്നാല്‍ കടലിനേ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ദുരിതാശ്വാസ സഹായം നല്‍കുന്നില്ലെന്ന് മല്‍സ്യതൊഴിലാളികള്‍ ആരോപിച്ചു.