റാന്നിയിലെ ബിജെപി ഹർത്താൽ ഭാഗികം

ആദിവാസി യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് പത്തനംതിട്ട റാന്നി നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. മൃതദേഹം അടക്കുന്നതുമായി ബന്ധപ്പെട്ട് റാന്നി അടിച്ചിപ്പുഴയിൽ ബി.ജെ.പി– സി.പി.എം വാക്കേറ്റമുണ്ടായി. യുവാവിന്റെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണ് അടിച്ചിപ്പുഴ ആദിവാസി കോളനിയിലെ താമസക്കാരനായ ബാലുവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയത്. 

ഹര്‍ത്താലിനെതുടര്‍ന്ന് സ്വകാര്യവാഹനങ്ങള്‍ സര്‍വീസ് നടത്തിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്. ആര്‍.ടിസി ബസുകള്‍ സര്‍വീസ് നടത്തി. ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വഭാവീക മരണത്തിന് പൊലീസ് കേസെടുത്തു.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.തേക്കുമൂട്ടില്‍ ബാലുവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാന്നി നിയോജക മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്.