വ്യാപകമായി കുന്നിടിച്ച് മണ്ണെടുക്കുന്നതിനെ തുടർന്ന് പാലക്കാട് മണ്ണാർക്കാട് പൂഞ്ചോലയിൽ പ്രദേശവാസികൾ ഭീതിയിൽ. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുറ്റിയാംപാടത്ത് സ്വകാര്യ വ്യക്തി വാങ്ങിയ 12 ഏക്കറോളം വരുന്ന ഭൂമിയിലാണ് റിസോർട്ട് നിർമാണത്തിനായി വൻതോതിൽ മണ്ണെടുപ്പ് നടക്കുന്നതെന്നാണ് ആരോപണം.
വലിയ കുന്നുകൾ ഇടിച്ചുനിരത്തി മണ്ണ് നീക്കം ചെയ്യുന്നതോടെ പ്രദേശത്തെ നീർച്ചാലുകളുടെ ഗതിയും മാറിയതായി നാട്ടുകാർ പറയുന്നു. ഏകദേശം 30 കുടുംബങ്ങളാണ് മണ്ണെടുക്കുന്ന പ്രദേശത്തിന് താഴെ താമസിക്കുന്നത്.
Read more: കേരളത്തിൽ ഹൈസ്പീഡ് റെയിൽ വേണമെന്ന് പി.ജെ. ജോസഫ് ...
കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശത്ത് 2018ൽ ഉരുൾപൊട്ടലിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ നടക്കുന്ന അശാസ്ത്രീയമായ മണ്ണെടുപ്പ് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നത്.
കാഞ്ഞിരം–പൂഞ്ചോല റോഡിലേക്ക് വലിയ കരിങ്കൽ മതിൽ ചരിഞ്ഞുനിൽക്കുന്നതും വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാണ്. നേരത്തെ സർവേ നടത്തി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലത്ത് നിർമാണത്തിന് അനുമതി നൽകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജില്ലാ കലക്ടർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേയ്ക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.