പാലക്കാട് - കോഴിക്കോട് ദേശീയപാത മുണ്ടൂർ മൈലംപുള്ളിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത രണ്ടുവരി പാതയിൽ ടോൾ ബൂത്ത് അനുവദിക്കില്ലെന്ന് പ്രദേശവാസികൾ. പ്രതിഷേധവുമായി യൂത്ത് ലീഗും രംഗത്തെത്തി.
ആവശ്യത്തിന് വീതിയോ സുരക്ഷാ സൂചകങ്ങളോ ഇല്ലാത്ത രണ്ടുവരി ദേശീയപാത. ദിവസവും നിരവധി അപകടങ്ങളാണ് പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ഉണ്ടാകാറുള്ളത്. അപകടം നിറഞ്ഞ മുണ്ടൂർ മൈലംപുള്ളി ഭാഗത്താണ് ടോൾ പിരിവിന് ദേശീയ പാത അതോറിറ്റി ഒരുങ്ങുന്നത്. ടോൾ ബൂത്തിന്‍റെ നിർമാണം അന്തിമഘട്ടത്തിലാണ്. അശാസ്ത്രീയമായി ടോൾ പിരിവ് നടത്താൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഈ ഭാഗത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെ ദേശീയ പാതയിലെ പൊരിയാനിയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനായിരുന്നു ആദ്യ നീക്കം. പ്രതിഷേധം ശക്തമായപ്പോൾ അതുപേക്ഷിച്ചാണ് മൈലംപുള്ളിയിലേക്ക് മാറ്റിയത്. നിലവിൽ ടവറുകളുടെ പ്രവൃത്തി മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണു കരാറുകാർ പറയുന്നത്.
ടോൾ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു. കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു. ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം