ഇരു വൃക്കകളും തകരാറിലായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന യുവാവ് ചികിത്സാ സഹായത്തിനായി സുമനസുകളുടെ കരുണ തേടുന്നു. പാലക്കാട് ജില്ലയിലെ ആനക്കര കുറ്റിക്കാട്ടുപറമ്പിൽ സ്വദേശിയായ 43-കാരനായ സുധൻ കഴിഞ്ഞ പത്ത് വർഷത്തോളമായി വൃക്കരോഗത്തെ തുടർന്ന് ദുരിതജീവിതം നയിക്കുകയാണ്.
ദിവസക്കൂലിപ്പണിയിലൂടെ കുടുംബം പോറ്റിയിരുന്ന സുധന് രോഗം ബാധിച്ചതോടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി. നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസിന് വിധേയനാകുന്ന അദ്ദേഹം, ഡോക്ടർമാരുടെ നിർദേശപ്രകാരം അടുത്ത മൂന്ന് മാസത്തിനുള്ളിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യത്തിലാണ്.
സുധന് വൃക്ക ദാനം ചെയ്യാൻ ജ്യേഷ്ഠൻ അയ്യപ്പൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 20 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് ഈ തുക കണ്ടെത്തുക ദുഷ്കരമായിരിക്കുകയാണ്.
വീടും മറ്റ് വസ്തുക്കളും ബാങ്കിൽ പണയപ്പെടുത്തിയിരിക്കുകയാണ്. ഇതോടൊപ്പം സുധന്റെ അമ്മ കിടപ്പുരോഗിയായതിനാൽ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത കൂടുതലുമാണ്. ഭാര്യയും രണ്ടര വയസ്സുള്ള കുഞ്ഞും ഉൾപ്പെടുന്നതാണ് കുടുംബം.
സുധന്റെ ചികിത്സയ്ക്കായി നാട്ടുകാരുടെയും സുമനസുകളുടെയും നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി അദ്ദേഹത്തെ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ സഹായഹസ്തങ്ങൾ നീളുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.