ഏതുസമയം മരണവും മുന്നില്‍ കണ്ട് ജീവിക്കേണ്ട അവസ്ഥയിലാണ് കോഴിക്കോട്ടെ മലയോര ജനത. വിലങ്ങാട് യുവാവിന് ജീവന്‍ പൊലിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് വീണ്ടും കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായതിന്‍റെ ഞെട്ടിലാണ് പെരുവണ്ണാമൂഴി ചെങ്കോട്ടക്കൊല്ലിക്കാര്‍. ഒറ്റയായും കൂട്ടമായുമെത്തുന്ന കാട്ടുപോത്തുകളെ പേടിച്ച് വീടിന് പുറത്തേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്
ഇവിടുത്തെ പച്ചപ്പില്‍ ഏതുസമയവും ചോര വീഴാം. കാട്ടുപോത്തിന്‍റെ കൊമ്പില്‍ കോര്‍ത്ത് മനുഷ്യജീവന്‍ ഏറിയപ്പെടാം. ആനയും പുലിയും കടുവയുമല്ല, കാട്ടുപോത്താണ് ഇപ്പോള്‍ മലയരോത്തുകാരുടെ ഉറക്കം കെടുത്തുന്നത്. വ്യാഴാഴ്ച രാവിലെ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കര്‍ഷകതൊഴിലാളി അജുവിന് പരുക്കേറ്റതോടെ ചെങ്കോട്ടക്കൊല്ലികാര്‍ക്ക് നെഞ്ചിടിപ്പാണ്
റോഡ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ സ്കൂട്ടര്‍ ഉള്‍പ്പെടെ വീണാതിനാലാണ് അജു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കഴിഞ്ഞ 29 ന് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ വിലങ്ങാട് വായാട് സ്വദേശി സുനില്‍കുമാറിന് ജീവന്‍നഷ്ടപ്പെട്ടിരുന്നു. വെടിവെച്ച് കൊല്ലാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താന്‍ ഇതുവരെ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. സൗരോര്‍ജ വേലിയില്ലാത്ത ഭാഗങ്ങളിലൂടെയും പുഴ നീന്തികടന്നുമാണ് കാട്ടുപോത്ത് ജനവാസമേഖലയിലേക്ക് എത്തുന്നത്.
എന്തെങ്കിലും സംഭവിച്ചാല്‍ ആംബുലന്‍സ് വിളിക്കാനോ വനംവകുപ്പ് ഉദ്യോഗ്ഥരെ ബന്ധപ്പെടാനോ മൊബൈലിന് ഇവിടെ റേഞ്ചുമില്ല. രണ്ടുവര്‍ഷം മുമ്പ് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കര്‍ഷകനായ ഏബ്രാഹം കൊല്ലപ്പെട്ട കക്കയം, ചെങ്കോട്ടക്കൊല്ലിയുടെ സമീപപ്രദേശമാണ്.