കോഴിക്കോട് നഗരത്തിലെ ട്വിന്‍ ബിന്‍ പദ്ധതി അവതാളത്തിലായെന്ന മനോരമ ന്യൂസ് വാര്‍ത്തയില്‍ ഇടപെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍. ട്വിന്‍ ബിന്നുകളില്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ എസ്. ജയശ്രീ മനോരമ ന്യൂസിനോട് പറഞ്ഞു. ബോധവല്‍ക്കരണത്തിനൊപ്പം നിയമ നടപടിയിലേക്കും കടക്കും.
നഗരത്തെ മാലിന്യമുക്തമാക്കാൻ കോഴിക്കോട് കോർപ്പറേഷൻ സ്ഥാപിച്ച ട്വിൻ ബിന്നുകൾ കോർപ്പറേഷന് തന്നെ തലവേദനയായ വാര്‍ത്ത മനോരമ ന്യൂസിലൂടെ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍.
ട്വിന്‍ ബിന്നുകളില്‍ ഇനി ഗാര്‍ഹിക മാലിന്യം തള്ളാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കോര്‍പറേഷന്‍ അറിയിച്ചു. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടുവീഴ്ച്ച ഇല്ലാത്ത നടപടി സ്വീകരിക്കും. ബോധവല്‍ക്കരണത്തിന് പുറമേ കോര്‍പ്പറേഷന്‍റെ പ്രത്യേക സ്ക്വാഡുകള്‍ നഗരത്തില്‍ നടത്തുന്ന രാത്രികാല പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കും. പിടിക്കപ്പെട്ടാല്‍ കടുത്ത പിഴയായിരിക്കും ഈടാക്കുക.