TAGS

കോഴിക്കോട് വടകരയില്‍ രാഷ്ട്രീയ സംഘര്‍ഷം അന്വേഷിക്കുന്നതിന്‍റെ  മറവില്‍ പ്രസവിച്ചു കിടക്കുന്ന സ്ത്രീ മാത്രമുള്ള വീട്ടില്‍ കയറി പൊലീസ് അപമര്യാദയായി  പെരുമാറിയതായി ആരോപണം. .തിരുവെള്ളൂരിലെ  പ്രവര്‍ത്തകന്റെ വീട്ടിലെത്തിയ പൊലീസ് സംഘത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു തിരിച്ചയച്ചു. തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ തിരുവെള്ളൂര്‍ ചാനിയംകടവിലുണ്ടായ യു.ഡി.എഫ്–എല്‍.ഡി.എഫ് സംഘര്‍ഷത്തിലെ പ്രതികളെ പിടിക്കാനെത്തിയതായിരുന്നു പൊലീസ്.

തിരഞ്ഞെടുപ്പിനു പിന്നാലെ ചാനിയംകടവിലുണ്ടായ സംഘര്‍ഷത്തില്‍ ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. തിരിച്ചടിയില്‍ സിപിഎം പ്രവര്‍ത്തകനും ആശുപത്രിയിലായി. ഈ കേസന്വേഷിക്കുന്ന വടകര പൊലീസാണ് ഇന്നലെ രാത്രി തിരുവെള്ളൂരിലെ സിദ്ദീഖിന്‍റെ വീട്ടിലെത്തിയത്.  ഒളിവിലുള്ള സിദ്ദീഖിന്‍റെ വീട്ടില്‍ അടുത്തിടെ പ്രസവം കഴിഞ്ഞ ഭാര്യ മാത്രമാണുള്ളത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ ഡ്യൂട്ടി ചെയ്തേ പോകൂവെന്നായി പൊലീസ്. ഇതോടെ വാക്കുതര്‍ക്കമായി.

കഴിഞ്ഞ ദിവസം ഇതേ വീട് പരിശോധിച്ച പൊലീസ് അലമാരിയിലെ വസ്ത്രങ്ങളടക്കം വാരിവലിച്ചിട്ടെന്നും ആരോപണമുണ്ട്.  പൊലീസിനെ തടഞ്ഞതിന് കണ്ടാലറിയാവുന്ന പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ENGLISH SUMMARY:

Vadakara police incident involves allegations of misconduct against a newly delivered mother. Police entered a house in Vadakara while investigating a political clash, leading to protests and accusations of disrespect towards the woman and her family.