തീപിടിത്തം തുടര്‍ക്കഥയാവുന്ന കോഴിക്കോട് നഗരത്തില്‍ പൂര്‍ണ സജ്ജമായ ഒരു അഗ്നിരക്ഷാ കേന്ദ്രമില്ല.ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണ് രണ്ട് ഫയര്‍ എഞ്ചിനുമായി ബീച്ചിലെ അഗ്നിരക്ഷാ കേന്ദ്രം ചക്രശ്വാസം വലിക്കുന്നത്.തുടക്കത്തില്‍ തന്നെ കെടുത്താന്‍ കഴിയുന്ന പല തീപ്പിടുത്തങ്ങളും വന്‍ അഗ്നിബാധയാവുന്നത് സംവിധാനങ്ങളുടെ കുറവ് മൂലമാണ്.
കോഴിക്കോട് നഗരത്തില്‍ 22 വര്‍ഷത്തിനിടെ ഉണ്ടായത് 42 വന്‍ തീപിടിത്തങ്ങള്‍. 9 ജീവനുകള്‍ നഷ്ടപ്പെട്ടു. തിരക്കേറിയ മിഠായി തെരുവില്‍ മാത്രം 6 തവണ തീപിടിച്ചു.ഒടുവില്‍ ജയലക്ഷ്മി സില്‍ക്ക്സില്‍, പലതിന്‍റെയും കാരണം ഇപ്പോഴും അവ്യക്തം.വിവിധ കെട്ടിടങ്ങള്‍ തൊട്ടുരുമി നില്‍ക്കുന്ന കോഴിക്കോട് നഗരത്തില്‍ ചെറിയ തീപൊരി മതി വന്‍ അഗ്നി ബാധയാവാന്‍. അങ്ങനെയുള്ള ഒരിടത്താണ് അപര്യാപ്തകളില്‍ വീര്‍പ്പുട്ടുന്ന ബീച്ചിലെ ഈ അഗ്നിരക്ഷ കേന്ദ്രം. ഇടിഞ്ഞു വീഴാറായ ഈ കെട്ടിടത്തിനുള്ളില്‍ 17 ജീവനക്കാരുണ്ട്. ഇവരെ ആര് രക്ഷിക്കുമെന്ന് അറിയാത്ത അവസ്ഥ. വലിയ ഒരു അഗ്നി ബാധയുണ്ടായാല്‍ രണ്ട് യൂണിറ്റ് കൊണ്ട് എന്ത് ചെയ്യാനാണ്. തീയണക്കാന്‍ മീന്‍ഞ്ചന്തയില്‍ നിന്ന് യൂണിറ്റ് എത്തണം.
നഗര ഹ്യദയമായ മാനാഞ്ചിറയില്‍ അഗ്നിരക്ഷാ കേന്ദ്രത്തിന് സാങ്കേതിക അനുമതിയും നിര്‍മാണാനുമതിയും കിട്ടി. പക്ഷേ ആഭ്യന്തര വകുപ്പിന്‍റെ അനുമതി ആയില്ല. ബീച്ച് ഫയര്‍ സ്റ്റേഷന് 17 കോടിയുടെ പദ്ധതിയും നിലവിലുണ്ട്. ഇതൊക്കെ എന്ന് നിലവില്‍ വരുമെന്നതിന് ഉത്തരമില്ല.