എറണാകുളം ഗവ.മെഡിക്കൽ കോളജ് ക്യാംപസിൽ വൻതോതിൽ ജൈവ, അജൈവ മാലിന്യങ്ങൾ കുഴിച്ചുമൂടാന്‍ ശ്രമം. പരാതിയെ തുടര്‍ന്ന് കളമശേരി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി നീക്കം തടഞ്ഞു. ചട്ടം ലംഘിച്ച് മാലിന്യം കുഴിച്ചടുമൂടുന്നത് തടയാനെത്തിയ ഉദ്യോഗസഥരെ മെഡിക്കല്‍ കോളജ് സൂപ്രണ്ടന്റ് ഭീഷണിപ്പെടുത്തിയതായി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളുമാണ് കുഴിയെടുത്തു മൂടാൻ ശ്രമിച്ചത്. തരം തിരിക്കാത്ത 10ടണ്ണിലധികം മാലിന്യമാണ് കുഴിച്ചുമൂടാൻ കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യം കുഴിച്ചുമൂടുന്നതുമായുള്ള പരാതിയെത്തുടർന്ന് നഗരസഭാധ്യക്ഷൻ ജമാൽ മണക്കാടന്റെ നിർദേശപ്രകാരെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു.
മെഡിക്കൽ കോളജ് ക്യാംപസിൽ തുമ്പൂർമുഴി മാതൃകയിലുള്ള 3 ജൈവമാലിന്യ സംസ്കരണ പ്ലാന്റുകളും ബയോഗ്യാസ് പ്ലാന്റും ഉണ്ടെങ്കിലും ഇവയൊന്നും ഉപയോഗിക്കുന്നില്ല. കുഴിച്ചുമൂടുന്നതിനായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെയും കുഴിയുടെയും മഹസർ ഉദ്യോഗസ്ഥർ തയാറാക്കി. തുടർനടപടിയുടെ ഭാഗമായി 7 ദിവസത്തിനകം മറുപടി നൽകണമെന്നു കാണിച്ചു നഗരസഭ മെഡിക്കൽ കോളജ് അധികൃതർക്ക് നോട്ടിസ് നല്‍കി.