കാസർകോട് ചെർക്കള കല്ലടുക്ക സംസ്ഥാനാന്തര പാതയിലെ പള്ളത്തടുക്ക പാലം റോഡ് തകർന്ന അവസ്ഥയിൽ. റോഡിൽ വലിയ ഗർത്തം പോലെ കുഴികൾ രൂപപ്പെട്ടതോടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുകയാണ്. സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയാണ് റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
മൂന്ന് വർഷത്തിലേറെയായി അവഗണനയുടെ കുഴിയിൽ വീണുകിടക്കുന്ന ഒരു റോഡ്, കാസർകോട് ചെർക്കള–കല്ലടുക്ക സംസ്ഥാനാന്തര പാതയിലെ പള്ളത്തടുക്ക പാലം റോഡ്. ഓരോ മഴ പെയ്യുമ്പോഴും കുഴികൾ കൂടുതൽ ആഴത്തിലാകുന്നു. ഓരോ വാഹനവും കടന്നുപോകുന്നത് അപകടസാധ്യതയിലൂടെയാണ്. ഇത് റോഡ് തന്നെയാണോ എന്നതാണ് പ്രദേശത്തെ നാട്ടുകാരുടെ ചോദ്യം. മൂന്ന് വർഷമായി നവീകരണം നടന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മാറിമാറി വന്ന സർക്കാരുകളോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും അവർ പറയുന്നു. റോഡ് തകർന്നതോടെ പാലവും അപകടഭീഷണിയിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിന്‍റെ ദുരവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ കേസെടുത്തുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അപകടം കാത്തിരുന്നല്ല, അതിന് മുന്‍പ് തന്നെ റോഡും പാലവും പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.