കാസർകോട് ജില്ലയിലെ പുത്തിഗെ പഞ്ചായത്തിൽ പുതുതായി പണിയുന്ന പാലത്തിന്‍റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു. നിർമാണം പാതിവഴിയിൽ നിന്നതോടെ വിദ്യാർഥികളും നാട്ടുകാരും താത്കാലിക നടപ്പാലത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
പുത്തിഗെ പഞ്ചായത്തിൽ പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്ന പാലത്തിന്‍റെ നിർമാണമാണ് ഇപ്പോൾ പ്രതിസന്ധിയിലായത്. മാസങ്ങൾക്ക് മുൻപ് ആരംഭിച്ച നിർമാണം മഴ ശക്തമായതോടെ പാതിവഴിയിൽ നിലച്ചു. 3.55 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്‍റെ ഭാഗികമായ നിർമാണം മാത്രമാണ് ഇതുവരെ പൂർത്തിയായത്.
വിദ്യാർഥികളും നാട്ടുകാരും പഴയ താത്കാലിക നടപ്പാലം ഉപയോഗിച്ചാണ് മറുകരയിലെത്തുന്നത്. പുഴയുടെ കുറുകെയുള്ള തത്കാലിക പാലം അപകടഭീഷണിയും ഉയർത്തുന്നുണ്ട്. പാലത്തിന്‍റെ കരാറുകാരെ നാട്ടുകാർ ബന്ധപ്പെട്ടെങ്കിലും യാതൊരു മറുപടിയും നൽകിയിട്ടില്ലെന്നാണ് ആരോപണം.