കാസർകോട് കനത്ത മഴയിൽ വെള്ളത്തിനടിയിലായി കാലിക്കടവ് ദേശീയപാത സർവീസ് റോഡ്. നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. കാര്യക്ഷമമായ ഓവുചാല്‍ സംവിധാനം ഇല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.
ദേശീയപതാ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ കാലിക്കടവ് ടൗണിന്റെ അവസ്ഥ ഇതാണ്. അല്പനേരം മഴ നിർത്താതെ പെയ്താൽ സർവീസ് റോഡ് വെള്ളത്തിനടിയിലാകും. ഇന്നലെ ഉണ്ടായ വെള്ളക്കെട്ടിൽ നിരവധി ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞവർഷവും കാലവർഷ ആരംഭത്തിൽ ഇവിടുത്തെ അവസ്ഥ ഇതുതന്നെയായിരുന്നു. പമ്പ് ഉപയോഗിച്ച് വെള്ളമടിച്ചു കളയുന്നതാണ് പതിവ്. ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രസ്‌ട്രക്ച്ചർ ലിമിറ്റഡിന്റെ ഉപകരാർ എടുത്തവരാണ് ഓവുചാൽ നിർമ്മാണം നടത്തുന്നത്. അശാസ്ത്രീയമായ രീതിയിലാണ് ഇവിടെ ഓവുചാൽ പ്രവർത്തി നടത്തുന്നതെന്ന് നാട്ടുകാർ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതോടെ എന്താകും അവസ്ഥയെന്ന ആശങ്കയിലാണ് നാട്ടുകാർ.