ഔദ്യോഗിക തിരക്കുകൾക്കിടയിലും മണ്ണിലേക്ക് ഇറങ്ങി കണ്ണൂര്‍ പയ്യന്നൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.പി.കൃഷ്ണൻ. മാനസിക സമ്മർദ്ദങ്ങൾ അകറ്റാൻ തുടങ്ങിയ കൃഷി ഇന്ന് കൃഷ്ണന്‍റെ ജീവിതത്തിന്‍റെ തന്നെ ഭാഗമാണ്. കരിവെള്ളൂർ പലിയേരിയിലെ ഒന്നര ഏക്കർ വയലിലാണ് കൃഷ്ണന്‍റെ കാർഷിക ലോകം.
മൺസൂൺ തുടങ്ങുമ്പോൾ നെൽകൃഷി, വെള്ളത്തിന്‍റെ ലഭ്യത കുറയുമ്പോൾ ഉഴുന്നും പയറും ഇടവിളയായി. അതിനൊപ്പം പശുവളർത്തലും കോഴിവളർത്തലും. ഔദ്യോഗിക ചുമതലകൾക്കിടയിലും കൃഷിക്കായി സമയം കണ്ടെത്തുകയാണ് പയ്യന്നൂർ നഗരസഭ ക്ലീൻ സിറ്റി മാനേജർ പി.പി. കൃഷ്ണൻ. മാതാപിതാക്കളായ ചൂരക്കാട്ട് കുഞ്ഞിരാമനും പുതിയപുരയിൽ ലീലയുമാണ് കൃഷ്ണന്‍റെ കാർഷിക വഴിയിലെ പ്രധാന ഗുരുക്കന്മാർ. അവരുടെ അറിവും അനുഭവവുമാണ് കൃഷിയിലെ കൃഷ്ണന്‍റെ കരുത്ത്. ജോലിത്തിരക്കിന്‍റെ പിരിമുറുക്കങ്ങൾ മാറ്റിവെച്ച് മണ്ണിലിറങ്ങുമ്പോൾ കിട്ടുന്ന സന്തോഷം മറ്റൊന്നിനുമില്ലെന്നാണ് കൃഷ്ണന്‍റെ അനുഭവം.
കാലവർഷത്തിലെ പ്രതികൂല കാലാവസ്ഥകൾ വെല്ലുവിളിയാകാറുണ്ടെങ്കിലും, ഇത്തവണ നല്ല വിളവ് നേടാനായി. വലിയ സാമ്പത്തിക ലാഭമല്ല, കുടുംബത്തിന് വിഷരഹിതമായ അരി ഉറപ്പാക്കുന്നതിലാണ് കൃഷ്ണന്‍റെ സന്തോഷം. കൃഷിക്ക് ആവശ്യമായ ജൈവവളം പശുവളർത്തലിലൂടെ തന്നെ കണ്ടെത്തുന്നു. അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും ഒപ്പമാണ് കൃഷ്ണന്‍റെ ഈ കാർഷിക യാത്ര.