കണ്ണൂര്‍ ഒടുവള്ളിയില്‍ ശക്തമായ മഴയില്‍ സംരക്ഷണ ഭിത്തി തകര്‍ന്നതോടെ വീടിന്‍റെ നിലനില്‍പ്പ് ഭീഷണിയില്‍. പുലിക്കിരി രാജേഷിന്‍റെ വീടിന് താഴ്ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞാല്‍ വീട് റോഡിലേക്ക് പതിക്കുമെന്നാണ് ആശങ്ക. വീട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായാണ് വീട് നില്‍ക്കുന്നത്.
തളിപ്പറമ്പ്–കൂര്‍ഗ് ദേശീയപാതയോരത്താണ് പുലിക്കിരി രാജേഷിന്‍റെ വീട്. ദിവസങ്ങള്‍ക്ക് മുമ്പ് ശക്തമായ മഴയില്‍ കരിങ്കല്ലുകൊണ്ട് കെട്ടിയ സംരക്ഷണഭിത്തി തകര്‍ന്നുപോയി. വീടിന് വിള്ളല്‍ വീണു. ഇതോടെ വീട് തകരുമെന്ന ആശങ്കയായി. തകര്‍ന്നാല്‍ സദാസമയം വാഹനങ്ങള്‍ പോകുന്ന റോഡിലേക്ക് വീട് പതിയ്ക്കും. അപകടസാധ്യത വർധിച്ചതോടെ രാജേഷും കുടുംബവും തൊട്ടടുത്ത വീട്ടിലേക്ക് താമസം മാറ്റി. മഴ കനത്താല്‍ മണ്ണിനിയും ഇടിഞ്ഞേക്കും. വലിയ അപകടത്തിന് കാത്തുനില്‍ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് നാട്ടുകാര്‍. വീടിന്‍റെ അപകടാവസ്ഥ കഴിഞ്ഞ വർഷം തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും എന്നാൽ സംരക്ഷണ പ്രവർത്തികള്‍ക്ക് ഒരു കോടിയിലധികം രൂപ ചെലവാകുമെന്ന് കണ്ട് അധികൃതര്‍ നടപടികൾ മുന്നോട്ട് നീക്കിയില്ലെന്നും ആരോപണമുണ്ട്.