പയ്യന്നൂര്‍ മാത്തില്‍ കരിയാപ്പില്‍ ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷം. ചെടികളും കാര്‍ഷിക വിളകളും നശിപ്പിക്കുന്ന ഭീമന്‍ ഒച്ചുകള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. കൈകള്‍ കൊണ്ട് നേരിട്ട് തൊടരുതെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
മഴക്കാലമെത്തിയതോടെ ആഫ്രിക്കന്‍ ഒച്ചുകളും തിരിച്ചെത്തി. പകല്‍ ഒളിച്ചിരിക്കുകയും രാത്രി വിളയാടുകയുമാണ് മാത്തില്‍ കരിയാപ്പിലെ ആഫ്രിക്കന്‍ ഒച്ചുകള്‍. മതിലുകള്‍ അഭയകേന്ദ്രങ്ങളാക്കുന്ന ഇവ രാത്രിയില്‍ കൂട്ടത്തോടെ ഇറങ്ങി നാശം വിതയ്ക്കുകയാണ്. ചെടികൾ, മരച്ചീനി, ചേന, വാഴ തുടങ്ങിയ കാർഷിക വിളകളെല്ലാം തിന്നു നശിപ്പിക്കുന്നു
ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ പെറ്റുപെരുകുകയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍. ശരാശറി 900 മുട്ടകളിടുന്ന ഇവയുടെ 90 ശതമാനവും വിരിഞ്ഞിറങ്ങും. അതിവേഗത്തിലാണ് പെരുകുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആശങ്ക. ഗ്ലൗസ് ധരിച്ച് മാത്രമേ ഒച്ചുകളെ കൈകാര്യം ചെയ്യാവൂ എന്നും ഉപ്പോ ബ്ലീച്ചിങ് പൗഡറോ പുകയിലക്കഷായമോ ഉപയോഗിച്ച് ഇവയെ നശിപ്പിക്കാമെന്നും ആരോഗ്യ വകുപ്പ് പറയുന്നു,. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ആഫ്രിക്കന്‍ ഒച്ചുകളെ നിയന്ത്രിക്കാന്‍ നഗരസഭ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.