കണ്ണൂരിൽ തെയ്യത്തിന്റെ വെള്ളാട്ടം കെട്ടിയാടി 12 വയസ്സുകാരൻ. തോലമ്പ്ര സ്വദേശിയായ സൂര്യദേവാണ് ആദ്യമായി വെള്ളാട്ടം കെട്ടിയാടിയത്. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഒരു മണിക്കൂർ നേരമാണ് സൂര്യദേവ് വെള്ളാട്ടം ആടിയത്.
തെയ്യത്തിനു മുൻപുള്ളതാണ് വെള്ളാട്ടം. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സൂര്യദേവിന് ഇത് ദൈവിക നിയോഗം പോലെ. കുനിത്തല മങ്ങംമുണ്ട കുട്ടി ശാസ്തപ്പൻ തിറ മഹോത്സവത്തിനായിരുന്നു സൂര്യദേവ്, കാരണവർ തെയ്യത്തിൻ്റെ വെള്ളാട്ടം കെട്ടിയത്.
കഴിഞ്ഞ വർഷം തോലമ്പ്രശാസ്ത്രി നഗറിൽ പൂതം തെയ്യം കെട്ടിയാടിയെങ്കിലും ആദ്യമായാണ് കാരണവർ തെയ്യത്തിൻ്റെ വെള്ളാട്ടം കെട്ടിയാടുന്നത്. അപൂർവമായി മാത്രമേ കുട്ടികൾ വെള്ളാട്ടം കെട്ടാറുള്ളൂ. തെയ്യം കലാകാരന്മാരുടെ കുടുംബത്തിൽ നിന്നാണ് സൂര്യദേവിന്റെ വരവ്. അച്ഛൻ ഷാജി പെരുവണ്ണാനും രണ്ട് സഹോദരങ്ങളും തെയ്യം കലാകാരന്മാരാണ്.. തോലമ്പ്ര യു.പി സ്കൂളിലെ വിദ്യാർത്ഥിയാണ് സൂര്യദേവ്.