കണ്ണൂർ തളാപ്പിൽ ലഹരിക്കേസ് പ്രതിയെ എക്സൈസ് പിടികൂടിയത് സിനിമയെ വെല്ലുന്ന ചെയ്‌സിങ്ങിലൂടെ. ഒന്നര കിലോമീറ്റർ കാറിനെ പിന്തുടർന്നാണ് പിടികൂടിയത്. തോട്ടട കാക്കറ സ്വദേശി മുഹമ്മദ് റാഷിദാണ് ലഹരിമരുന്നുമായി പിടിയിലായത്.
ലഹരിക്കച്ചവടത്തിലെ പ്രധാനി കണ്ണൂർ ടൗണിലേക്ക് വില്പനക്കായി എത്തുന്ന വിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു എക്സൈസ്. കണ്ണൂർ ടൗണിൽ വെച്ച് എക്‌സൈസ് സംഘത്തെക്കണ്ട് മുഹമ്മദ് റാഷിദ്
കാർ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. അമിത വേഗത്തിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തിയായിരുന്നു പ്രതിയുടെ ഡ്രൈവിംഗ്.
കാൽനട യാത്രക്കാർ അടക്കം അപകടത്തിൽ പെടാതെ തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തളാപ്പിൽ വെച്ച് നിയന്ത്രണം വിട്ട് കെഎസ്ഇബി ജീവനക്കാരന്റെ വാഹനത്തിൽ ഇടിച്ചു. പിന്നെയും മുന്നോട്ട് പോയ വാഹനത്തെ പിന്തുടർന്ന്
അതി സാഹസികമായാണ് പിടികൂടിയത്. റാഷിദിന്റെ കയ്യിൽ നിന്നും 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവും പിടികൂടി. കാറും കസ്റ്റഡിയിൽ എടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.