കണ്ണൂർ വാണിയപ്പാറ പള്ളി കല്ലറയിലെ ദുരൂഹതയിൽ ഇതുവരെ FIR രജിസ്റ്റർ ചെയ്യാതെ പൊലീസ്. കല്ലറയിലെ രണ്ടാമത്തെ മൃതദേഹം എന്ന് സംശയിക്കുന്ന വസ്തു ശ്രദ്ധയിൽപ്പെട്ട് 10 ദിവസം തികയാറാവുകയാണ്. പള്ളി അധികൃതരുടെ പരാതി പോലീസിന്റെ മുൻപിൽ ഉണ്ടായിരിക്കെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത്.
പള്ളി അധികൃതർ വീണ്ടും പരാതി നൽകാൻ ഒരുങ്ങുകയാണ്. ഇന്ന് കരിക്കോട്ടക്കരി സ്റ്റേഷനിലെത്തി എസ് എച്ച് ഒയ്ക്ക് പുതിയ പരാതി പള്ളി വികാരിയുടെ നേതൃത്വത്തിൽ നൽകും. അതേസമയം, 2014 മെയ് മാസം മുതൽ കാണാതായ കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ കുടുംബത്തിന്റെ പരാതി സംഭവത്തിൽ കൂടുതൽ ദുരൂഹത ഉയർത്തുകയാണ്.
കല്ലറയിൽ പായയിൽ പൊതിഞ്ഞ രൂപത്തിൽ കണ്ടത് സിജോയുടെ മൃതദേഹം ആണോ എന്ന സംശയമാണ് കുടുംബാംഗങ്ങൾക്ക് ഉള്ളത്. ഭാര്യയുടെ നാടായ വാണിയപ്പാറയിൽ രണ്ടുമാസത്തോളം താമസിച്ച ശേഷമാണ് സിജോയെ കാണാതായിരുന്നത്.