കോഴിക്കോട് ബാലുശ്ശേരി നന്മണ്ടയില്‍ തുടര്‍ച്ചയായി പെയ്ത വേനല്‍മഴയില്‍ പച്ചക്കറി കൃഷി നശിച്ചോടെ കര്‍ഷകര്‍ കണ്ണീരിലായി. പതിവില്ലാതെ വേനല്‍മഴ തുടര്‍ച്ചയായി പെയ്തിറങ്ങിയതാണ് കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിച്ചത്. ആദ്യ മഴയില്‍ തന്നെ പച്ചക്കറിത്തോട്ടത്തിലും പാടശേഖരത്തും വെള്ളക്കെട്ടുകള്‍ നിറഞ്ഞു. യുവ കര്‍ഷകനായ വയലോരം ഐലാടത്ത് പൊയില്‍ ലാലുപ്രസാദ് വിഷുവിന് വിളവെടുക്കാനായി കൃഷി ചെയ്ത ഒന്നര ഏക്കര്‍ പച്ചക്കറിത്തോട്ടവും വെള്ളം കയറി നശിച്ചു.
വിഷു ലക്ഷ്യമിട്ട് കൃഷി ചെയ്ത കണി വെള്ളരിയും വേനല്‍മഴയില്‍ നശിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ തണ്ണിമത്തന് മികച്ച വിളവ് ലഭിച്ചിരുന്നതിനാല്‍ ഇത്തവണ ഒരേക്കറോളം സ്ഥലത്ത് തണ്ണിമത്തന്‍ മാത്രമാണ് ലാലു പ്രസാദ് കൃഷി ചെയ്തത്. പലരില്‍ നിന്നായി കടം വാങ്ങിയത് ഉള്‍പ്പെടെ 1.40 ലക്ഷം രൂപ കൃഷിക്കായി ചെലവാക്കിയിട്ടുണ്ടെന്ന് ലാലുപ്രസാദ് പറയുന്നു. തന്‍റെ മൂന്നു മാസത്തെ കഠിനാധ്വാനം കൂടിയാണ് വെള്ളത്തിലായിരിക്കുന്നതെന്നും ലാലു കൂട്ടിച്ചേര്‍ത്തു.
ഇത്തവണ വിളവെടുപ്പ് നടന്നിരുന്നെങ്കില്‍ മൂന്നര ലക്ഷത്തോളം രൂപയുടെ കച്ചവടം ഉണ്ടാകേണ്ടതാണ്. കഴിഞ്ഞ പ്രളയത്തിലും ലാലുപ്രസാദിന്‍റെ എഴുന്നൂറോളം വാഴകള്‍ നശിച്ചിരുന്നു. വാഴകള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നിട്ടും ഇന്നുവരെ മുതല്‍മുടക്ക് പോലും ലഭിച്ചിട്ടില്ല. ഇത്തവണ വെള്ളരി, കണിവെള്ളരി, തണ്ണിമത്തന്‍, കത്തിരി, കുമ്പളം, മത്തന്‍ തുടങ്ങിയവയാണ് ലാലുപ്രസാദിന്‍റെ തോട്ടത്തില്‍ വെള്ളം കെട്ടിനിന്നു നശിച്ചുപോയത്.
ഇനി എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും സര്‍ക്കാര്‍ കനിഞ്ഞെങ്കിലേ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ പറ്റൂവെന്നും ലാലുപ്രസാദ് പറഞ്ഞു. ഈ പ്രതിസന്ധിയില്‍ നിന്നും ഇവരെ കര കയറ്റാന്‍ സര്‍ക്കാരിന്‍റെ കൈത്താങ്ങ് ആണ് അനിവാര്യം. നന്മണ്ടയില്‍ മാത്രമല്ല, മലബാറിലെ പല കര്‍ഷകര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയിലുണ്ടായത്.