ഡോക്ടറുടെ അഭാവത്തില്‍ കുഞ്ഞിനെ പുറത്തെടുത്ത് നഴ്സുമാര്‍; ആരോപണവുമായി ബന്ധുക്കള്‍

കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറുടെ അഭാവത്തില്‍ നഴ്സുമാര്‍ പ്രസവം നടത്തിയെന്ന പരാതിയുമായി യുവതിയുടെ കുടുംബം. പ്രസവ ശേഷമാണ് ഡോക്ടര്‍ എത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് താമരശേരി കുടുക്കിലുമ്മാരം സ്വദേശി ആദിറ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 31 നായിരുന്നു പ്രസവത്തിനായി ആദിറയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവസമയത്ത് ഡോക്ടര്‍മാര്‍ ആരും തന്നെ അടുത്തില്ല. നഴ്സുമാരാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇതിനു ശേഷം അമിത രക്തസ്രാവമുണ്ടായി. രക്തസ്രാവം കൂടിയപ്പോള്‍ മാത്രമാണ് ഡോക്ടറെ വിളിച്ചുവരുത്തിയതെന്ന് കുടുംബം പറയുന്നു.ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം ഈ ഒരു ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. പരാതിയില്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Nurses taken the baby out in the doctor's absence