അമിത അളവില്‍ ഇന്‍സുലിന്‍ നല്‍കി 17 രോഗികളെ കൊന്നു; നഴ്സിന് 700 വര്‍ഷം തടവുശിക്ഷ

അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ച് 17ഓളം രോഗികളെ കൊലപ്പെടുത്തിയ കേസിൽ യു.എസിലെ നഴ്‌സിന് 700 വർഷം തടവുശിക്ഷ. നാല്‍പ്പത്തിയൊന്ന് വയസുള്ള ഹെതർ പ്രസ്ഡിയാണ് ശിക്ഷിക്കപ്പെട്ടത്. മൂന്ന് വർഷത്തിനിടെയാണ് നഴ്‌സ് കൊലപാതകം നടത്തിയത്.  2020 നും 2023 നും ഇടയിൽ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി 17 രോഗികളെ കൊലപ്പെടുത്തി. മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും കുറ്റസമ്മതം നടത്തിയ നഴ്‌സിന് ജീവപര്യന്തം തടവും വിധിച്ചു.

 22 രോഗികളെ ഹെതർ പ്രസ്ഡി അമിതമായ അളവിൽ ഇൻസുലിൻ കുത്തിവെയ്ക്കുകയായിരുന്നു. ‍ഡ്യൂട്ടിയില്‍ ജീവനക്കാര്‍ കുറവുള്ള സമയം നോക്കിയാണ്  യുവതി കുറ്റകൃത്യം നടപ്പാക്കിയിരുന്നത്. രാത്രി ഡ്യൂട്ടിയുള്ള സമയങ്ങളും ഇതിനായി തിരഞ്ഞെടുത്തു.

 പ്രമേഹമില്ലാത്ത രോഗികള്‍ക്ക്  അമിത അളവില്‍  ഇൻസുലിൻ കുത്തിവെയ്ക്കുകയായിരുന്നു. 43 മുതൽ 104 വയസ്സ് വരെ പ്രായമുള്ളവര്‍ ഹെതറിന്‍റെ ക്രൂരതയ്ക്ക് ഇരയായി.  ഇന്‍സുലിൻ കുത്തിവെച്ചതിന് പിന്നാലെ ഇരകളിൽ പലരും മരിച്ചു. ഇൻസുലിൻ അമിതമായി ശരീരത്തിലെത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വർധിച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യും.രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വർഷം മേയിലാണ് ഇവർക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്. തുടർന്ന് പൊലീസ് അന്വേഷണത്തിലാണ് മറ്റ് കൊലപാതകങ്ങൾ കൂടി കണ്ടെത്തിയത്. 

ഹെതറിന്‍റെ പെരുമാറ്റത്തിലും  രീതികളിലും സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ യുവതിക്കെതിരെ നേരത്തെ തന്നെ  ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.