കൃഷിയിടം സംരക്ഷിക്കാന്‍ നിയമപോരാട്ടം നടത്തും; കോഴിക്കോട്ടെ കർഷക കൂട്ടായ്മ

കോഴിക്കോടിന്റെ മലയോര മേഖലയിലെ കര്‍ഷകരുടെ കൃഷിയിടം സംരക്ഷിക്കാന്‍ നിയമപോരാട്ടം നടത്തുമെന്ന് കര്‍ഷക കൂട്ടായ്മ. വര്‍ഷങ്ങളായി കരമടച്ച് സ്വന്തംനിലയില്‍ സംരക്ഷിക്കുന്ന ഭൂമി തട്ടിയെടുക്കാനുള്ള വനംവകുപ്പിന്റെ ശ്രമം അനുവദിക്കില്ല. ബഫര്‍സോണ്‍ പരിധിയില്‍ നിന്ന് ജനവാസമേഖലയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയില്‍ പ്രതിരോധ സദസ് സംഘടിപ്പിച്ചു. 

പതിറ്റാണ്ടുകളായി കരമടച്ച് കൈവശം വച്ചിരിക്കുന്ന കൃഷിഭൂമി വനഭൂമിയെന്ന അവകാശവാദവുമായാണ് കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നത്. 

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ വ്യാപകമായി വനംവകുപ്പ് നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന് മുതിരുന്നുണ്ട്.  ഇത് സ്വാഭാവിക നീതിനിഷേധമാണ്. രൂക്ഷമായി തുടരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് കര്‍ഷകരെ ഇറക്കിവിടാന്‍ 

വ്യഗ്രതയെന്നാണ് ആക്ഷേപം. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടുപന്നി, കുരങ്ങ്, മുള്ളന്‍പന്നി തുടങ്ങിയ വന്യജീവികളെ കൊല്ലാന്‍ കര്‍ഷകനെ അനുവദിക്കുക. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോടഞ്ചേരി, നെല്ലിപ്പൊയില്‍, പുതുപ്പാടി, ചക്കിട്ടപ്പാറ തുടങ്ങിയ വില്ലേജുകളില്‍ നിന്നും മലബാര്‍ 

വയനാട് വന്യജീവി സങ്കേതങ്ങളുടെ ബഫര്‍ സോണില്‍ നിന്നും കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും പൂര്‍ണമായും ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവമ്പാടിയില്‍  കര്‍ഷക പ്രതിരോധ സദസ് സംഘടിപ്പിച്ചത്. 

കേരള സ്വതന്ത്ര കര്‍ഷക അസോസിയേഷനും കര്‍ഷക ശബ്ദവുമാണ് സംയുക്തമായി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കര്‍ഷക ശബ്ദം െചയര്‍മാന്‍ ജോജോ കാഞ്ഞിരക്കാടന്‍ അധ്യക്ഷനായിരുന്നു.