ഉദ്ഘാടനം കഴിഞ്ഞിട്ട് മൂന്ന് വർഷം; വഴിയോര വിശ്രമകേന്ദ്രം 'വിശ്രമ'ത്തിൽ; അനാസ്ഥ

ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങാതെ മലപ്പുറം തിരൂർ താഴെപ്പാലത്തെ വഴിയോര വിശ്രമകേന്ദ്രം. ലക്ഷങ്ങൾ മുടക്കി പണിപൂർത്തിയാക്കിയ കെട്ടിടം നഗരസഭയുടെ അനാസ്ഥ കാരണം നശിക്കുകയാണ്. 

2017 നവംബറിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പൂട്ടുവീണതാണ് ഈ കെട്ടിടത്തിന്. മുപ്പത്തിയഞ്ച് ലക്ഷം മുടക്കി നിർമിച്ച കെട്ടിടം മൂന്ന് വർഷം കഴിഞ്ഞിട്ടും തുറക്കാനായിട്ടില്ല. അന്ന് നഗരസഭ ഭരിച്ച ഇടത് മുന്നണിയുടെ പിടിപ്പുകേടുകൊണ്ടാണ് കേന്ദ്രം തുറക്കാനാകാത്തതെന്നായിരുന്നു യുഡിഎഫിൻ്റെ ആരോപണം. ഇപ്പോൾ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയിട്ടും സ്ഥിതിക്ക് മാറ്റമില്ല. പൊതുമരാമത്ത് വകുപ്പ് കെട്ടിടം നഗരസഭയ്ക്ക് വിട്ടുനൽകിയിട്ടില്ലെന്ന സാങ്കേതിക കാരണമാണ് യുഡിഎഫും ഉയർത്തുന്നത്.

ജനോപകാരപ്രദമായ കെട്ടിടം തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിശ്രമസ്ഥലം, ശുചിമുറി, എടിഎം, ലഘുഭക്ഷണശാല എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്.