‌കാട്ടാനയെ തുരത്താന്‍ ദ്രുത കര്‍മസേനയെ രംഗത്തിറക്കി വനംവകുപ്പ്

കാസര്‍കോട്ടെ ‌കാട്ടാനയെ തുരത്താന്‍ ദ്രുത കര്‍മസേനയെ രംഗത്തിറക്കി വനംവകുപ്പ്. കണ്ണൂരില്‍നിന്നാണ് ആര്‍.ആര്‍.ടി. സംഘം കാസര്‍കോട്ടെത്തിയത്. പത്തൊന്‍പത് കാട്ടാനകളാണ് നാടിന്‍റെ ഉറക്കംകെടുത്തി കാടിറങ്ങുന്നത്.

കാട്ടാനയെ നേരിടാന്‍ കുങ്കിയാനകളെയും എലിഫന്‍റ് സ്ക്വാഡിനെയും കൊണ്ടുവരുമെന്ന് പറഞ്ഞ വനംവകുപ്പ് പക്ഷേ, ദ്രുത കര്‍മസേനയെയാണ് രംഗത്തിറക്കിയത്. കര്‍മംതൊടി, കൊട്ടംകുഴി, നെയ്യങ്കയം മേഖലകളിലായി മൂന്ന് കൂട്ടം ആനകളാണ് ഇപ്പോഴുള്ളത്. രാത്രി വനത്തില്‍ തമ്പടിച്ചശേഷം പകല്‍ ജനവാസ മേഖലകളിലേക്കാണ് ആനക്കൂട്ടം ഇറങ്ങുന്നത്. 

കൃഷിനാശത്തോടൊപ്പം വീട്ടുമുറ്റത്തുവരെ കാട്ടാന എത്തിയതോടെ പ്രതിഷേധിച്ച നാട്ടുകാരോട് കുങ്കിയാനയെ എത്തിക്കുമെന്നാണ് ഡി.എഫ്.ഒ. ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ കാസര്‍കോട്ടെ വനമേഖലയില്‍ കുങ്കിയാനകളെ ഇറക്കാന്‍ പോലും കഴിയില്ലെന്നാണ് ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. 

സംരക്ഷിത വനവും ജനവാസ മേഖലയും ഇടവിട്ട് നില്‍‍ക്കുന്നതാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെയും വലയ്ക്കുന്നത്. രാപകല്‍ ഇല്ലാതെ കാട്ടാനയെ തുരത്താനിറങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാകട്ടെ അംഗബലമോ വാഹനങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടിലുമാണ്.