കാട്ടാനശല്യം രൂക്ഷം; നടപടിയില്ല; പ്രതിഷേധവുമായി ജനപ്രതിനിധികള്‍

കണ്ണൂര്‍ ഇരിട്ടി മലയോര മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറെ ഉപരോധിച്ചു. ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാന കടക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ഉടന്‍ നടപ്പിലാക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

കാട്ടാന ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പതിവായതിനെ തുടര്‍ന്നും കൃഷി നശിപ്പിക്കുന്നത് വ്യാപകമായതോടെയുമാണ് ജനപ്രതിനിധികള്‍ സമരവുമായി രംഗത്തെത്തിയത്. ജില്ല പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രതിനിധികള്‍, മലയോര മേഖലയിലെ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വൈസ് പ്രസിഡന്‍റുമാര്‍ എന്നിവരാണ് കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറെ ഉപരോധിച്ചത്. ആറളം പുനരധിവാസ മേഖലയിലും സമീപ പഞ്ചായത്തുകളിലുമാണ് കാട്ടാനശല്യം രൂക്ഷം. കാട്ടാന തുടര്‍ച്ചയായി  പ്രദേശവാസികളെ കൊലപ്പെടുത്തിയിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. 

ആന മതില്‍ നിര്‍മാണമടക്കമുള്ള സുരക്ഷ പദ്ധതികള്‍  വേഗത്തിലാക്കാമെന്ന് വനം വകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.