കോവിഡ് വ്യാപനം തടയാൻ പരിശോധന സൗകര്യമൊരുക്കി ഇരിട്ടി താലൂക്ക് ആശുപത്രി

മലയോര മേഖലയിലെ കോവിഡ് രോഗവ്യാപനം തടയാന്‍ മാതൃകാ പ്രവര്‍ത്തനവുമായി ഇരിട്ടി താലൂക്ക് ആശുപത്രി. ഒരു മാസം മുന്‍പ് തുടങ്ങിയ പരിശോധന കേന്ദ്രത്തില്‍ ഇതുവരെ അറുന്നൂറ്റി മുപ്പത് സാംപിളുകളാണ് പരിശോധനക്കെടുത്തത്.

ഇരിട്ടി ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ സ്രവം പരിശോധനക്കെടുക്കുന്ന ഏക കേന്ദ്രമാണ് താലൂക്ക് ആശുപത്രി. ചുമ, ജലദോഷം, പനി എന്നീ രോഗ ലക്ഷണങ്ങളുള്ള പൊതുജനങ്ങള്‍, കോവിഡ് ചികിത്സ നടത്തുന്ന ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരുടെയെല്ലാം സ്രവം പരിശോധിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വൊളന്‍റിയര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, പൊതുവിതരണ കേന്ദ്രത്തിലെ ജീവനക്കാര്‍, പൊലീസുകാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം പരിശോധന സൗകര്യമൊരുക്കി. ഇതുവരെ 630 സാംപിളുകള്‍ പരിശോധനക്കെടുത്തു. അതില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 

വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധനകളുണ്ടാകും. രോഗവ്യാപനം തടയാന്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനവും ബോധവല്‍കരണവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ആശുപത്രി അധികൃതരുടെ തീരുമാനം.