സ്ഥാപനങ്ങളിൽ നിന്ന് മലിനജലം ചാലിയാറിലേക്ക്; ശക്തമായ നടപടിക്ക് സാധ്യത

മലപ്പുറം അരീക്കോട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം നേരെ ചാലിയാറിലേക്ക് ഒഴുക്കിവിടുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്തും ആരോഗ്യഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാലിന്യസ്രോതസ് കണ്ടെത്തിയത്. 

ചാലിയാറിലേക്ക് അഴുക്കുചാല്‍ വഴി മലിനജലം എത്തുന്നുണ്ടന്ന പരാതി ലഭിച്ചതോടെയാണ് സ്ലാബ് പൊക്കി പരിശോധന നടത്തിയത്. ഒട്ടേറെ ഹോട്ടലുകളുടേയും വ്യാപാര സ്ഥാപനങ്ങളുടേയും അഴുക്കുവെളളം എത്തുന്നത് ഓടയിലേക്കാണ്. വലിയ പൈപ്പുകൾ വഴി ഒാടയില്‍ നിന്ന് പുഴയിലേക്കും. കറുത്ത കൊഴുപ്പുളള ദുര്‍ഗന്ധം വമിക്കുന്ന ആയിരക്കണക്കിന് ലീറ്റര്‍ വെളളമാണ് പുഴയിലേക്ക് ഒഴുക്കുന്നത്. 

പുഴയിലേക്ക് മലിനജലം ഒഴുക്കുന്ന കടകൾ പൂട്ടിക്കുന്നതടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ആരോഗ്യഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഒാടയില്‍ നിന്ന് ഒഴുകി വരുന്ന മാലിന്യം തോടു വഴി പുഴയില്‍ ചേരുന്ന ഭാഗത്ത് കഴിഞ്ഞ വർഷം ബ്ലൂ ഗ്രീൻ ആൽഗകൾ നിറഞ്ഞ് വെള്ളം മലിനമായിരുന്നു. ഒട്ടേറെ കുടിവെള്ള പദ്ധതികളുള്ള ചാലിയാറില്‍ ശുചിത്വം ഉറപ്പാക്കണമെന്ന വികാരം ശക്തമാണ്.