ഇഴഞ്ഞുനീങ്ങി കല്ലുവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി; പ്രതീക്ഷയറ്റ് നാട്ടുകാർ

വയനാട് പനമരം പഞ്ചായത്തില്‍ 300 ഏക്കർ നെൽപ്പാടത്ത് കൃഷിയിറക്കാനും 650 കുടുംബങ്ങളുടെ ജലക്ഷാമം പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള കല്ലുവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. മൂന്നരക്കോടിയോളം രൂപ അനുവദിച്ച പദ്ധതിയുടെ പ്രവൃത്തി 2016ല്‍ ആരംഭിച്ചിരുന്നെങ്കിലും പുരോഗതിയില്ല.  

പനമരം വലിയ പുഴയിലെ വെളളമെല്ലാം കബനി നദിയിലേക്ക് ഒഴുകിപ്പോവുകയാണ്. ഈ വെള്ളം സംഭരിച്ച് പനമരം കല്ലുവയൽ, മണിക്കോട്, മൂക്രമൂല മണൽക്കടവ് പാടശേഖരങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി. നടപ്പിലായാല്‍ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ജലസമൃദ്ധിയുമുണ്ടാകും. രണ്ട് പതിറ്റാണ്ട് മുമ്പ് തന്നെ ഇതിനുള്ള മുറവിളി ഉയര്‍ന്നിരുന്നു.

ഒടുവില്‍ നാല് വര്‍ഷം മുമ്പ് പ്രവൃത്തി ആരംഭിച്ചു. പുഴക്കരയിൽ കെട്ടിടവും ടാങ്കും കനാലുകളും ഇലക്ട്രിക്കൽ വർക്കുകളും സ്ഥാപിച്ചു. മറ്റ് നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്. കെട്ടിടത്തിനകത്ത് എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ മോട്ടോറുകളും ട്രാന്‍സ്ഫോര്‍മറുകളും നശിക്കുകയാണ്.