പശുക്കളെ മറവ് ചെയ്യാതെ ക്രൂരത; ഒരു തരി മണ്ണിടാതെ ചാണകക്കുഴിയിൽ

ചത്ത പശുക്കളെ മറവു ചെയ്യാതെ ചാണകക്കുഴിയില്‍ ഉപേക്ഷിച്ച് സ്വകാര്യ ഫാമുടമയുടെ ക്രൂരത. അസുഖം ബാധിച്ച പശുക്കളെ കെട്ടിയിരിക്കുന്നത് വൃത്തിഹീനമായ തറയില്‍. പുഴുവരിച്ച പശുക്കളുടെ ദുര്‍ഗന്ധം കോഴിക്കോട് കാരശ്ശേരിയില്‍ നിരവധി കുടുംബങ്ങളെയാണ് പകര്‍ച്ചവ്യാധിയിലാക്കിയിട്ടുള്ളത്. 

പലപ്പോഴായി ജീവന്‍ നഷ്ടപ്പെട്ട പശുക്കിടാങ്ങളെ മറവു ചെയ്യാന്‍ കണ്ടെത്തിയ സ്ഥലമാണ്  ചാണകക്കുഴി. തരംകിട്ടിയപ്പോഴെല്ലാം ജീവനില്ലാത്ത കിടാരികളെ വലിച്ചെറിഞ്ഞു. ഒരുനുള്ള് മണ്ണ് പോലും പുറത്തിടാതെ. ഉപേക്ഷിച്ചവയില്‍ പലതും പുഴുവരിച്ചെങ്കിലും നടത്തിപ്പുകാരന്‍ അറിഞ്ഞിട്ടില്ല. അസുഖം ബാധിച്ചതിനെയും നടതള്ളിയ മട്ടാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പാതിശ്വാസം നിലച്ചവ പലതും കിടക്കുന്നത്. പകര്‍ച്ചവ്യാധിയുള്‍പ്പെടെ പിടിപെട്ട് നിരവധി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും അധികാരികള്‍ ഈ ക്രൂരത അറിഞ്ഞിട്ടില്ല. 

കാരശ്ശേരി പഞ്ചായത്തിലെ കറുത്ത പറമ്പിലാണ് സ്വകാര്യവ്യക്തിയുടെ ഫാം പ്രവര്‍ത്തിക്കുന്നത്. ഇതരസംസ്ഥാനക്കാരനെ ചുമതലപ്പെടുത്തി മുങ്ങിയ ഉടമ അടുത്തൊന്നും ഇങ്ങോട്ട് വന്നിട്ടേയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.